26 April Friday

സബർമതിയുടെ മുറ്റത്ത്...കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാപരമ്പര ഒന്നാംഭാഗം

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

സബർമതി അശ്രമം

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകൾ വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ ആറുഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

വരാവൽ ട്രെയ്‌നിൽ കുറ്റിപ്പുറത്ത് നിന്ന് രാത്രി 11.30 ന് കയറി. സീറ്റിനടിയിൽ പെട്ടിയും ബാഗും അടുക്കി വെച്ചു. സമയം കളയാതെ പെട്ടന്ന് കിടന്നു. പിറ്റേ ദിവസം 11 മണിയോടെ മഡ്ഗാവ് സ്റ്റേഷനിൽ കുതിച്ചെത്തിയ വണ്ടി പതുക്കെ നിന്നു. ഗോവയുടെ സൗന്ദര്യമൊന്നും റെയിൽവെ സ്റ്റേഷന് കണ്ടില്ല. ഒരു സാധാരണ സ്റ്റേഷൻ. മാമ്പഴത്തിന്റെ പറുദീസയായ രത്നഗിരിയിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിലിറങ്ങി ആർത്തിയോടെ ചുറ്റുപാടും നോക്കി. ഒരൊറ്റ മാമ്പഴക്കച്ചവടക്കാരനെയും കണ്ടില്ല. അന്വേഷിച്ചപ്പോഴാണ് സീസണല്ലെന്ന് അറിഞ്ഞത്. രാത്രി കിടക്കാൻ നേരത്ത് മൂന്ന് മണിക്കൂർ വൈകിയാണ് വണ്ടി ഓടിയിരുന്നത്. രാത്രിയിൽ വേഗത കൂട്ടി സമയ കൃത്യത വരുത്തുമെന്ന് അപ്പുറത്ത് നിന്ന് ആരോ പറയുന്നത് കേട്ടു. പറഞ്ഞ പോലെ പനവേലും പിന്നിട്ട് രാവിലെ ഏഴുമണിയോടെ രണ്ട് രാത്രിയും ഒരു പകലും യാത്ര ചെയ്ത് അഹമ്മദാബാദിൽ എത്തി. കെട്ടിലും മട്ടിലും ഗാംഭീര്യവും സൗന്ദര്യവും തോന്നിപ്പിക്കുന്ന റെയിൽവെ സ്റ്റേഷൻ. സാധാരണ ഉത്തരേന്ത്യൻ റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി വൃത്തിയും വെടിപ്പും ഒറ്റ നോട്ടത്തിൽ പ്രകടമാണ്. സ്റ്റേഷന് പുറത്ത് പതിവു പോലെ ഓട്ടോ-ടാക്സി ഡ്രൈവർമാർ യാത്രക്കാരെ വട്ടമിട്ടു. അവസാനം സർദാർജിയെന്ന് തോന്നിപ്പിക്കുന്ന ഒരാളുടെ കൂടെ നടന്നു. അദ്ദേഹം ഞങ്ങളെ പറഞ്ഞുറപ്പിച്ച വാടകക്ക് ഏൽപ്പിച്ചത് ഖാദർ ഭായിയെ.

സബർമതി ആശ്രമം

സബർമതി ആശ്രമം

രാവിലെ നേരെ പോയത് സബർമതി അശ്രമത്തിലേക്കാണ്. അഹമ്മദാബാദിലെത്തുന്ന ഏതൊരാളും ആദ്യം പോകുന്ന സ്ഥലം. നിർബന്ധമായും പോകേണ്ട സ്ഥലം. ഇന്ത്യയുടെ ആത്മാവിന്റെ പേരാണ് സബർമതി. നാനാജാതി മതസ്ഥർ വകഭേദമില്ലാതെ ജീവിച്ച സ്ഥലം. ഒരു കാലത്തെ ഇന്ത്യൻ ബഹുസ്വരതയുടെ സിരാകേന്ദ്രം. സബർമതി നദിയുടെ തീരത്താണ് ആശ്രമം.  12 വർഷം മഹാത്മജി താമസിച്ചത് ഇവിടെയാണ്. 1917 ജൂൺ 17 നാണ് ആശ്രമം സ്ഥാപിതമായത്. ലോകപ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയും ആസൂത്രകനുമായ ചാൾസ് കോറിയയാണ് ഇതിന്റെ രൂപകൽപന ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഊടും പാവും നിർണ്ണയിച്ച ദണ്ഡി യാത്ര തുടങ്ങിയത് സബർമതി ആശ്രമത്തിൽ നിന്നാണ്.

അഹമ്മദാബാദിൽ അശ്രമം സ്ഥാപിക്കാൻ ഇടയായ കാരണം വിശദീകരിച്ച് ഗാന്ധിജി പറഞ്ഞത് ഇങ്ങിനെയാണ്; "കുടിൽ വ്യവസായത്തിന്റെ യും കൈകൊണ്ടുള്ള നൂൽനൂൽപ്പിന്റെ യും കേന്ദ്രമെന്ന നിലയിൽ കീർത്തിയാർജിച്ച ഗുജറാത്തിന്റെ ആസ്ഥാനമാണ് അഹമ്മദാബാദ്. സമ്പന്ന പൗരൻമാരുടെ നഗരം. മറ്റേത് പട്ടണത്തേക്കാളും സാമ്പത്തിക സഹായം ലഭിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന നഗരം".

വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേരാണ് ആശ്രമത്തിൽ സന്ദർശനത്തിന് എത്തിയിരുന്നത്. മഹാഭൂരിഭാഗം പേരും ബഹുമാനപൂർവ്വമാണ് കാഴ്ചകൾ കാണുന്നത്. അപൂർവ്വം ചിലരെങ്കിലും പരിഹാസച്ചിരിയോടെ ഗാന്ധി ഉപയോഗിച്ച കണ്ണടയും പാത്രങ്ങളും കണ്ട് കമൻ്റ് പറയുന്നതും കേട്ടു. ഗൈഡും അവരുടെ കൂടെച്ചേർന്ന് ചിരിച്ചത് മനസ്സിൽ വേദനയുണ്ടാക്കി. രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ മണ്ണിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങളെ മനസ്സിൽ താലോലിച്ച് ഭക്ത്യാദരങ്ങളോടെ ഓരോ മുക്കും മുലയും  നടന്ന് കണ്ടു. ഗാന്ധിയൻ മൂല്യങ്ങളുടെ സുഗന്ധം അവിടം മുഴുവൻ അനുഭവിക്കാനായി. ഗാന്ധിജി ഇരുന്ന സ്ഥലത്ത് നിന്നാണ് കാഴ്ചകൾക്ക് തുടക്കമിട്ടത്. കസ്തൂർബാ ഗാന്ധിയുടെ മുറിയും അടുക്കളയും പൊതു പ്രാർത്ഥനാ ഇടവുമെല്ലാം തെല്ലൊരൽഭുതത്തോടെയാണ് വീക്ഷിച്ചത്. എല്ലാം കണ്ട് മടങ്ങവെ സന്ദർശക പുസ്തകത്തിൽ രണ്ട് വരികളും കുറിച്ചു.

ആശ്രമത്തിന്റെ അങ്കണത്തിൽ വെച്ച് ഏഴംഗ മലയാളി വനിതകളുടെ യാത്രാ സംഘത്തെ പരിചയപ്പെട്ടു. അവരാണ് കച്ചിലെ 'ചന്ദ്രോത്സവത്തെ' കുറിച്ച് പറഞ്ഞത്. പാക്കിസ്ഥാനോടടുത്ത് കിടക്കുന്ന കച്ചിലെ ഉപ്പുമരുഭൂമിയെ പറ്റിയുള്ള ഉണർത്തൽ കൗതുകം ജനിപ്പിച്ചു. നയന മനോഹര ഉൽസവത്തിന് സാക്ഷ്യം വഹിക്കാൻ അവരുടെ വാക്കുകൾ പ്രചോദനമായി. ചെറിയ ഉപ്പുകല്ലിന്റെ സമതലം കാണാൻ ഞങ്ങളും തീർച്ചപ്പെടുത്തി. വളാഞ്ചേരിയിലെ എന്റെ സുഹൃത്ത് സൈനുദ്ദീന്റെ മകൻ ഹിലാലിനെയും ആശ്രമത്തിൽ വെച്ച് അവിചാരിതമായി കണ്ടു. കേന്ദ്ര സർവകലാശാലയിലെ ങടണ വിദ്യാർത്ഥിയാണ്. ആടര കെമിസ്ട്രി കഴിഞ്ഞാണ് ''സാമൂഹ്യ സേവനം", മാസ്റ്റർ ബിരുദത്തിന് ഹിലാൽ തെരഞ്ഞെടുത്തത്. ഗാന്ധി ആശ്രമത്തിൽ വെച്ച് ഒരു നാട്ടുകാരനെ കാണാനായത് സന്തോഷം പകർന്നു.

വിഭജനത്തിന് തൊട്ടു പിറകെ ബംഗാളിൽ തോക്കേന്തി തെരുവിലിറങ്ങിയ വർഗീയ ഭ്രാന്തന്മാർക്കിടയിലേക്ക് നിർഭയം ചെന്ന് "എന്റെ മുസ്ലിം സഹോദരൻമാരെ വെടിവെക്കുന്നതിന് പകരം എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂ" എന്ന് പറഞ്ഞ മഹാത്മജിയെ  മനസ്സിൽ ഒന്നുകൂടി ആഴത്തിൽ പ്രതിഷ്ഠിച്ചാണ് സബർമതി ആശ്രമത്തിന്റെ കവാടത്തോട് സലാം പറഞ്ഞത്. മുന്നോട്ട് നടക്കുമ്പോൾ മഹാത്മാവിന്റെ ഓർമ്മകൾ കാലുകളെ പിന്നിലേക്ക് പിടിച്ച് വലിക്കും പോലെ അനുഭവപ്പെട്ടു. പ്രവാചകത്വം കൽപ്പിക്കപ്പെടാത്ത മനുഷ്യരിൽ ആരെയാണ് പ്രഥമ സ്ഥാനത്ത് നിർത്തുക എന്ന് ചോദിച്ചാൽ "മഹാത്മജി" എന്നാകും എന്റെ ഉത്തരം. സബർമതി നദിക്ക് 371 കിലോമീറ്റർ നീളമുണ്ട്. ഒരുകാലത്ത് വൃത്തിഹീനമായ കറുത്ത വെള്ളവും ചപ്പുചവറുകളും ഒഴുകിവന്നിരുന്ന നദിയും നദിക്കരയും സൗന്ദര്യവൽക്കരിച്ച് അവിശ്വസിനീയമാംവിധമാണ് പരിവർത്തിപ്പിച്ചിരിക്കുന്നത്. അഹമദാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടെ ഒഴുകുന്ന നദി പതിനൊന്നര  കിലോമീറ്റർ നീളത്തിൽ ഇരുഭാഗവും സുന്ദരമായി കെട്ടി സംരക്ഷിച്ച് നടപ്പാതയുണ്ടാക്കിയത് ആകർഷണീയമാണ്. ഈ പതിനൊന്നര കിലോമീറ്ററിലും നദിയിലെ വെള്ളം നല്ല ശുദ്ധവെള്ളം പോലെ തോന്നിക്കും. കോടികളാണ് ഇതിനായി ചെലവിട്ടത്.  ഇപ്പോഴും പണി തുടരുകയാണത്രെ. ചിമൻഭായ് പട്ടേൽ മുഖ്യമന്ത്രിയായിരിക്കെയാണ് സബർമതി നവീകരണ പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയതും  തുടക്കമിട്ടതും. പൂർത്തീകരിച്ചതാകട്ടെ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്തും.

ഹഠീസിംഗ്‌ ജൈനക്ഷേത്രത്തിലെ  മാനസ്‌തംഭ

ഹഠീസിംഗ്‌ ജൈനക്ഷേത്രത്തിലെ മാനസ്‌തംഭ

ആശ്രമത്തിൽ നിന്നിറങ്ങി ചുറ്റും കണ്ണുകൾ പായിച്ച് ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ഹഠീസിംഗ് ജൈന ക്ഷേത്രത്തിലേക്ക് നീങ്ങി. ഹഠീസിംഗ് അറിയപ്പെടുന്ന ഒരു ജൈന വ്യാപാരിയായിരുന്നു. നാൽപ്പത്തി ഒമ്പതാം വയസ്സിൽ മരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മക്കായി ഭാര്യ മുൻകയ്യെടുത്ത് സ്ഥാപിച്ച ക്ഷേത്രമാണിത്. വിശ്വാസികളായ ഹിന്ദുക്കളും ജൈനരുമെല്ലാം ദർശനത്തിനായി ഇവിടെ എത്താറുണ്ടെന്ന് കാവൽക്കാരൻ പറഞ്ഞു. ക്ഷേത്ര ഭണ്ഡാരത്തിലെ കാണിക്കപ്പണം ഓരോ മാസവും തുറന്ന് എണ്ണുന്ന പതിവുണ്ട്. യാദൃശ്ചികമായി ഞങ്ങൾ എത്തിയത് അത്തരമൊരു ദിവസമാണ്. അതുകൊണ്ട് അഞ്ചാറാളുകൾ ചമ്രംപടിഞ്ഞിരുന്ന് നോട്ടുകളും നാണയങ്ങളും എണ്ണിത്തിട്ടപ്പെടുത്തുന്ന കാഴ്ചയും കണ്ടു.

1485 ൽ ഗുജറാത്തിലെ സുൽത്താൻ മഹ്മൂദ് ബെഗഡയുടെ കാലത്ത് അസാർവയിൽ നിർമ്മിച്ച പള്ളിയാണ് ബൈ ഹരിർ സുൽതാനി മസ്ജിദ്. പ്രാചീന വാസ്തുവിദ്യാ രീതിയിൽ മനോഹരമായ കൊത്തുപണികളിൽ തീർത്ത പഴമ മുറ്റിനിൽക്കുന്ന മസ്ജിദ്. സ്ത്രീക്ഷേമത്തിനായുള്ള സുൽത്താൻ മഹ്‌മൂ‌ദിന്റെ മുഖ്യ ഉദ്യോഗസ്ഥ ഭായ് ഹരിർ സുൽത്താനിയാണ് പള്ളി നിർമ്മാണതിന് നേതൃത്വം നൽകിയത്. പിന്നിട് പള്ളി അറിയപ്പെട്ടത് അവരുടെ പേരിലാണ്. പള്ളിയോട് ചേർന്നാണ് സുൽതാനിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. സുൽതാൽ മഹ്‌മൂ‌ദിന്റെ കാലത്ത് സ്ഥാപിച്ച അതിവിശാലമായ ജലസംഭരണിയും അതിന്റെ ആഴത്തിലേക്കുള്ള പടികളും കിണറും കാണേണ്ട ചരിത്ര ശേഷിപ്പാണ്. കിണറിനോട് ചേർന്ന് എപ്പോഴും തണുപ്പ് തോന്നിപ്പിക്കുന്ന വരാന്തകൾ വിവിധ നിലകളിലായി സംവിധാനിച്ചിട്ടുണ്ട്. 1498 ലാണ് ഇത് നിർമ്മിച്ചത്. നിർമ്മാണം ആരംഭിച്ചത് ദണ്ഡായ് ദേശത്തെ വഗേല രാജവംശത്തിലെ രണവീർ സിംഗാണ്. ഇടക്കുവെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. അതിനു ശേഷം അയൽ സംസ്ഥാനത്തെ സുൽത്താൻ മഹ്‌മൂദ് ബഗഡ, ഇൻഡോ-പേർഷ്യൻ വാസ്തുശിൽപ
ബൈ ഹരിർ സുൽതാനി മസ്ജിദ്

ബൈ ഹരിർ സുൽതാനി മസ്ജിദ്

വിദ്യയിൽ പണി പൂർത്തിയാക്കി. ഗ്രാമവാസികൾക്കും യാത്രക്കാർക്കും കർഷകർക്കും യഥേഷ്ടം ഉപയോഗിക്കാനുള്ള വെള്ളം ഇവിടുത്തെ കിണറുകളിൽ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. മനുഷ്യർക്ക് ഉപയോഗിക്കാനും പക്ഷിമൃഗാദികൾക്ക് ഉപയോഗിക്കാനും പ്രത്യേകം കിണറുകൾ കുഴിച്ചിട്ടുണ്ട്‌. കിണറ്റിൽ നിന്ന് വെള്ളം തേവിയൊഴിച്ച് അത് ഒഴുകി വലിയ ചാടിയിൽ വീഴ്ത്തും. അവിടെ വന്നാണ് മൃഗങ്ങളും പക്ഷികളും വെള്ളം കുടിച്ചിരുന്നത്. മധ്യകാല രാജാക്കൻമാർ മനുഷ്യരോടെന്ന പോലെ പക്ഷിമൃഗാതികളോടും പുലർത്തിയിരുന്ന കരുതലിന്റെ മികച്ച ഉദാഹരണമാണ് ഈ  പ്രസിദ്ധമായ ഈ പടവുകിണർ (Step Well). പള്ളിയിലെ ഇമാമിന്റെ മകൻ കാര്യങ്ങൾ വിശദീകരിച്ച് തന്നു. ദ്വിഭാഷിയായി രജ്ഞിത് ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമായി. രജ്ഞിതിന് ഹിന്ദിയും ഗുജറാത്തിയും നന്നായറിയാം. ഗൺമാൻ പ്രജീഷിനോടൊപ്പം നാട്ടുകാരനായ രഞ്ജിത്തിനെ കൂടെക്കൂട്ടിയത് ദ്വിഭാഷി എന്ന നിലയിലാണ്.  ഗുജറാത്തിലെ എല്ലാ സ്ഥലങ്ങളും അവന് കാണാപാഠമാണ്. ഗുജറാത്തിയും ഹിന്ദിയും അറിയുകയും ചെയ്യും. പത്താം ക്ലാസ് കഴിഞ്ഞ് ജോലിക്കായി കുറച്ചു കാലം അവൻ രാജ്കോട്ടിലായിരുന്നു. ഇപ്പോൾ നാട്ടിൽ ചെറുകിട ബിസിനസ് ചെയ്യുന്നു.

ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ ഏതൊരാളുടെ മനസ്സിലേക്കും ഓടിയെത്തുക 2002 ലെ വംശഹത്യയുടെ നടുക്കുന്ന ഓർമ്മകളാണ്. പത്ത് വർഷം കോൺഗ്രസ് എം.പിയായിരുന്ന ഇഹ്സാൻ ജഫ്രിക്ക് പോലും രക്ഷയില്ലാതെ പോയ ഭീകര നാളുകൾ.   ജഫ്രി സാഹിബിന്റെ അഗ്നിക്കിരയായ വീട് നിൽക്കുന്ന സ്ഥലം തേടി കുറച്ച് ചുററിത്തിരിഞ്ഞു. അങ്ങോട്ടടുക്കും തോറും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ഒന്നും സംഭവിച്ചില്ലെന്ന മട്ടിലാണ് ആ പ്രാന്തപ്രദേശത്തിന്റെ നിൽപ്പ്. ഡ്രൈവർ ഖാദർ ഭായ് ഇടക്ക് നിർത്തി വഴി ചോദിക്കുന്നുണ്ട്. അവസാനം ലക്ഷ്യസ്ഥാനത്തെത്തി. അവിടെ ഞങ്ങൾ ആദ്യം കണ്ടത് കറുത്ത കണ്ണട വെച്ച റഫീഖ് മൻസൂറെന്ന മദ്ധ്യവയസ്കനെ. അദ്ദേഹത്തിനിപ്പോൾ 50 വയസ്സായി. കലാപം നടക്കുമ്പോൾ 30 വയസ്സ്. വർഗ്ഗീയ ഭ്രാന്തൻമാർ തീയിട്ട വീട്ടിൽ കിടന്ന് റഫീഖിന്റെ ഭാര്യയും മക്കളും ഉപ്പയും ഉമ്മയും ഉൾപ്പടെ കുടുംബത്തിലെ 19 പേരാണ് വെന്തുമരിച്ചത്. ദേഹമാസകലം തീ പടർന്ന് രക്ഷപ്പെടാൻ നോക്കിയ തന്റെ സ്വന്തക്കാരെ പുറത്തു കടക്കാൻ അനുവദിക്കാതെ കലാപകാരികൾ വടിവാൾ വീശി ഭയപ്പെടുത്തി തീനാളങ്ങൾക്ക് വിഴുങ്ങാൻ പാകത്തിൽ തിരിച്ചോടിച്ചത് ഹൃദയം പൊട്ടിക്കണ്ട ഓർമ്മകൾ പങ്കുവെക്കുമ്പോൾ "റോബോട്ടിനെ"പ്പോലെ തോന്നിച്ചു അയാളുടെ ശരീരഭാഷ. ഭാവഭേദമില്ലാത്ത മുഖം. റഫീഖിന്റെ ഓരോ ചലനത്തിലും ഒരുതരം മരവിപ്പ് പ്രകടമാണ്. അയാൾ കറുത്ത കണ്ണട വെച്ചത് ഭംഗിക്കല്ലെന്നും കലാപത്തിൽ നഷ്ടപ്പെട്ട ഒരു കണ്ണ് മറച്ചു പിടിക്കാനാണെന്നും പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി. ഗുൽബർ സൊസൈറ്റിയിൽ 68 പേരാണ് കൊല്ലപ്പെട്ടത്. ഒരു നയാപൈസ പോലും സർക്കാർ സഹായം ഇതുവരെയും ആർക്കും കിട്ടിയിട്ടില്ലത്രെ. കലാപശേഷം ശേഷിച്ചവരെല്ലാം മറ്റെങ്ങോട്ടോ ജീവനും കൊണ്ടു പലായനം ചെയ്തു. ഇഹ്സാൻ ജഫ്രിയുടെ ഭാര്യയും മക്കളും സൂറത്തിലേക്ക് കുടിയേറി. അവരാരും പിന്നീട് തിരിച്ചുവന്നില്ല. എന്തേ താങ്കൾ പോകാതിരുന്നതെന്ന് ഞങ്ങൾ ചോദിച്ചു. "എനിക്കിനി എന്ത് നഷ്ടപ്പെടാൻ". ദീർഘനിശ്വാസത്തോടെയുള്ള അയാളുടെ മറുപടിയിൽ എല്ലാം ഉണ്ടായിരുന്നു. ഇന്നിപ്പോൾ റഫീഖ് മാത്രമാണ് ആ തെരുവിലെ ഏകമുസ്ലിം താമസക്കാരൻ.

റഫീഖ് മൻസൂനൊപ്പം അദ്ദേഹത്തിന്റെ വീടീനീമുന്നിൽ. റഫീഖിൻ്റെ കുടുംബത്തിലെ 19 പേരെയാണ് വർഗീയകലാപത്തിൽ തീയിട്ടുകൊന്നത്‌

റഫീഖ് മൻസൂനൊപ്പം അദ്ദേഹത്തിന്റെ വീടീനീമുന്നിൽ. റഫീഖിൻ്റെ കുടുംബത്തിലെ 19 പേരെയാണ് വർഗീയകലാപത്തിൽ തീയിട്ടുകൊന്നത്‌



പരസഹായം ഒരുക്കൂട്ടി തീ പിടിച്ച് വികൃതമായ വീട് ഒരുവിധം വാസയോഗ്യമാക്കി.  റഫീഖിനെപ്പോലെ കലാപത്തിൽ ജീവിത പങ്കാളി ഉൾപ്പടെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ട സ്ത്രീയെ പുനർ വിവാഹം ചെയ്തു. എന്തിനെയും നേരിടാനുള്ള ചങ്കുറപ്പോടെ അദ്ദേഹവും കുടുംബവും അവിടെത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. എല്ലാം കൈവിട്ടു പോകുമ്പോൾ ഏതൊരാൾക്കും ഉണ്ടാകുന്ന അസാമാന്യമായ ആത്മധൈര്യം. അതാണ് റഫീഖിനെ മുന്നോട്ട് നയിക്കുന്നത്. ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രമാണ് വീടിന്റെ ഗേറ്റിൽ വരച്ചു വെച്ചിരിക്കുന്നത്. ഖദർ വസ്ത്ര ധാരിയല്ലെങ്കിലും അയാൾ ഇപ്പോഴും കോൺഗ്രസ്സുകാരനാണ്. ബി.ജെ.പിയുടെ കോട്ടയിലെ ഒരേയൊരു കോൺഗ്രസ് കുടുംബം.

19 ചെറിയ ഫ്ലാറ്റുകളിലായി 400 പേരാണത്രെ ഗുൽബർ സൊസൈറ്റിയിൽ താമസിച്ചിരുന്നത്. ഫ്ലാറ്റുകളെല്ലാം തീവെച്ച് നശിപ്പിച്ചു. നിരവധിപേരെ കൊന്നൊടുക്കി. ശേഷിച്ചവർ ബാക്കി കിട്ടിയ ശ്വാസമിടിപ്പുമായി എല്ലാം ഉപേക്ഷിച്ച് പോയി. കലാപത്തിന്റെ നിത്യസ്മാരകമായി ഇഹ്സാൻ ജഫ്രിയുടെ വീടും തൊട്ടടുത്തുള്ള ഫ്ലാറ്റുകളും കത്തിയമർന്ന രൂപത്തിൽ പ്രേതം കണക്കെ ഇപ്പോഴും നിൽക്കുന്നു. പൊന്നും വിലയുള്ള ഈ സ്ഥലത്ത് തീയിൽ അമർന്ന ഫ്ലാറ്റുകൾ ഇടിച്ചു നിരത്തി പുതിയ വീടുകൾ പണിയാൻ ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല. നഷ്ടപരിഹാരത്തുക ലഭിക്കാത്തതും കേസുകളിൽ അന്തിമ തീർപ്പ് വരാത്തതുമെല്ലാം അതിന്റെ കാരണങ്ങളാണ്. ഒപ്പം സർക്കാരിന്റെ നിഷേധാത്മക സമീപനവും. റഫീഖിന്റെ കുടുംബത്തെ സന്ദർശിച്ച് മരവിച്ച മനസ്സുമായി കാറിൽ കയറുമ്പോൾ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി.

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ്‌ അഹമ്മദാബാദ്. ഇവിടത്തെ ജനസംഖ്യ ഏതാണ്ട് 45 ലക്ഷം വരും. സബർമതി നദിയുടെ തീരത്ത് നീണ്ടുനിവർന്ന് കിടക്കുന്ന ഈ പട്ടണം 1960 മുതൽ 1970 വരെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു.  പിന്നീട് തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റി. അന്ന് ഗുജറാത്ത് ഭരിച്ചിരുന്നത് കോൺഗ്രസ്സാണ്.  കോൺഗ്രസ്സും ജനതാ മോർച്ചയും ജനതാ പാർട്ടിയും ജനതാദളും രാഷ്ടീയ ജനതാ പാർട്ടിയും മാറി മാറി ഗുജറാത്ത് ഭരിച്ചു. ഗുജറാത്ത് ഭരിച്ച് മുടിച്ചവരുടെ പിടിപ്പ് കേടുകളും അഴിമതിയും എല്ലാ സീമകളും ലംഘിച്ച നിരാശ മുതലെടുത്താണ് 1998 ൽ ബി.ജെ.പി ഭരണത്തിലേറിയത്.  ഒതുക്കേണ്ടവരെ ഒതുക്കിയും തട്ടേണ്ടവരെ തട്ടിയും വർഗീയത കത്തിക്കേണ്ടിടത്ത് ആളിക്കത്തിച്ചും വികസനമെന്ന ജനങ്ങളുടെ മോഹത്തിനുമേൽ അത്തറ് പൂശിയും ഭരണക്കാർ മുന്നോട്ടു പോയി. ആ രഥചക്രത്തിനു കീഴിൽ മതനിരപേക്ഷത പലപ്പോഴും ഞെരിഞ്ഞമർന്നു. ഇന്ത്യൻ ബഹുസ്വരത വെൻ്റിലേറ്ററിലേക്ക് മാറ്റപ്പെടുന്ന സന്ദർഭങ്ങളുണ്ടായി. ആളുകളെ മതാടിസ്ഥാനത്തിൽ രണ്ടു ചേരിയിലാക്കി പകുത്തു നിർത്തി. മഹാത്മജിക്ക് ജന്മം നൽകിയ നാട്ടിൽ,  ഗാന്ധിയൻ ആദർശങ്ങളുടെ ചരമക്കുറിപ്പെഴുതുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചു. പോർബന്തറിനെ തന്നെ മഹാത്മാവിന്റെ ആശയ സംഹിതയുടെ ചുടലക്കളമാക്കി.

ഗുൽബർ സൊസൈറ്റിയിലെ കത്തിയമർന്ന വീടുകൾ

ഗുൽബർ സൊസൈറ്റിയിലെ കത്തിയമർന്ന വീടുകൾ

ഗുജറാത്തിലെ സംഘടിത മുസ്ലിം വംശഹത്യയിൽ പൊലിഞ്ഞത് നൂറുകണക്കിനാളുകളുടെ ജീവനായിരുന്നു. അതിനുവേണ്ടി പശ്ചാതലമൊരുക്കാനാണ് ആസൂത്രിതമായി ഗോധ്രയിൽ തീവണ്ടിക്ക് തീവെച്ച സംഭവം അരങ്ങേറിയത്. നിരവധി ഹിന്ദു തീർത്ഥാടകരാണ് ആ ദുരന്തത്തിൽ നിഷ്കരുണം വെന്തുമരിച്ചത്. വംശഹത്യക്ക് ന്യായം കണ്ടെത്തലായിരുന്നു അതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം. തീവണ്ടിക്ക് തീയിട്ടത് പുറത്തു നിന്നല്ല, അകത്തു നിന്നാണെന്ന ഫോറൻസിക്ക് റിപ്പോർട്ടിന് വലിയ പ്രചാരമൊന്നും ആരും നൽകിയില്ല. അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളും എങ്ങോ പൊയ്മറഞ്ഞു. ജീവനും സ്വത്തും അപഹരിക്കപ്പെട്ടവർക്ക് സർവ്വതും നഷ്ടമായി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കുറ്റക്കാരെന്ന് ആരോപിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടവർക്ക് സുഖവാസത്തിനയച്ച പ്രതീതിയാണുണ്ടായത്. എല്ലാവരും കൈമലർത്തിയപ്പോൾ ഒരു ജനത നിസ്സഹായരായി വിറങ്ങലിച്ച് നിന്നു. എല്ലാ പ്രതീക്ഷകളും അവർക്ക് നഷ്ടപ്പെട്ടു. ആരെയും അവർക്ക് വിശ്വാസമില്ലാതായി. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പരുവത്തിൽ ദിനരാത്രങ്ങൾ തള്ളിനീക്കാൻ അവർ പഠിച്ചു. ആരോടും പരാതി പറയാനോ പരിഭവങ്ങൾ പങ്കുവെക്കാനോ മുതിർന്നില്ല. എല്ലാം ബധിര കർണ്ണങ്ങളാണെന്ന്  അനുഭവിത്തിലൂടെ അവർ മനസ്സിലാക്കിയിരുന്നു. പൂർവ്വകാല ചരിത്രത്തിന്റെ പൊടിപിടിച്ച പ്രതാപവും പേറി പാർശ്വവൽകൃത ജനതയായി ഒന്നുറക്കെ കരയാൻ പോലും നിവൃത്തിയില്ലാതെ ശിരസ്സ് കുനിച്ച് അപമാനഭാരവും പേറി അഹമ്മദാബാദിന്റെ തെരുവിലൂടെ ഒരു പറ്റം മനുഷ്യർ നടന്നു പോകുന്ന കാഴ്ച ദയനീയം തന്നെ. ഗുജറാത്ത് കലാപത്തിലെ ജീവിച്ചിരിക്കുന്ന ഇരകൾക്ക് നഷ്ടപരിഹാരം നൽകി അവരുടെ കണ്ണീരൊപ്പാൻ രണ്ടു പതിറ്റാണ്ട് കഴിഞ്ഞാണെങ്കിലും ബന്ധപ്പെട്ടവർ മുന്നോട്ടു വന്നിരിന്നെങ്കിൽ! കാപാലികർ തെറ്റ് ഏറ്റു പറഞ്ഞിരുന്നെങ്കിൽ!  ഇരകൾ കലാപാനന്തരമെങ്കിലും സാധാരണ പൗരൻമാരെപ്പോലെ പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ!വംശഹത്യയുടെ ത്രിശൂലങ്ങൾ കുത്തിയിറക്കപ്പെട്ട ജനതയുടെ കരളിനേറ്റ മുറിവുകൾ ഉണക്കാൻ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നവർക്ക് തോന്നിയിരുന്നെങ്കിൽ!..അങ്ങിനെ പോയി ആഗ്രഹങ്ങൾ.

മധ്യകാല മുസ്ലിം രാജഭരണത്തിന്റെ പ്രൗഢി മുറ്റി നിൽക്കുന്ന നഗരമാണ് അഹമ്മദാബാദ്. സുൽത്താൻ അഹമ്മദ് ഷാ ബാഷയാണ് അഹമ്മദാബാദ് നഗരം സ്ഥാപിച്ചത്. ഇൻഡോ-പേർഷ്യൻ വാസ്തുവിദ്യയുടെ മനോഹാര്യത തുടിക്കുന്ന അംബരച്ചുംബികളായ കെട്ടിടങ്ങൾ കൊണ്ട് സമൃദ്ധമാണ് അഹമ്മദാബാദ്. ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളാലും പള്ളികളാലും ദർഗ്ഗകളാലും നിറഞ്ഞ പട്ടണം. പിൽക്കാലത്ത് ഇന്ത്യൻ തുണിവ്യവസായത്തിന്റെ നട്ടെല്ലായി പരിലസിച്ച നഗരം. ഗുജറാത്ത് വംശഹത്യ എല്ലാം തകർത്തെറിഞ്ഞു. 2006 ൽ നടന്ന ബോംബ് സ്ഫോടനം ശേഷിച്ചതും നാമാവശേഷമാക്കി. നഷ്ടബോധത്തിന്റെ മാറാപ്പ് പേറി കരയാൻ ഒരിറ്റു കണ്ണുനീർ പോലുമില്ലാതെ ജീവച്ഛവമായ അഹമദാബാദിന്റെ കറുത്ത് കരിവാളിച്ച ചിത്രം ആരിലും സഹതാപമുണർത്തും.  ഞങ്ങൾ പഴയ അഹമ്മദാബാദിന്റെ തെരുവുകളിലൂടെ കുറേ നടന്നു. പലപ്പോഴും അറിയാതെ നെഞ്ച് പിടഞ്ഞു.

അലച്ചിലിനിടയിൽ സുൽത്താൻ ഖുത്ബുദ്ദീൻ മസ്ജിദിന്റെ സമീപത്ത് കൂടെയും കടന്നു പോയി. പള്ളിയുടെ നിൽപ്പ് അതിന്റെ പഴക്കം വിളിച്ചോതി.

പാർസി ഗല്ലിയിലെ ''മുസ്ലിംലീഗ്" ഓഫീസിന് മുന്നിലുള്ള തെരുവു കച്ചവടക്കടയിൽ നിന്ന്  ഉച്ചഭക്ഷണം കഴിച്ചു. ഞങ്ങളുടെ സംസാരം കേട്ട് മലയാളികളാണെന്ന് തിരിച്ചറിഞ്ഞ് തൊട്ടടുത്ത കടയിൽ നിന്ന് ഒരു മദ്ധ്യവയസ്കൻ ഇറങ്ങി വന്നു. തൊട്ടുപിന്നിലെ അനാഥമായിക്കിടക്കുന്ന കാലപ്പഴക്കമുള്ള ഇരുനില കെട്ടിടം പഴയ ലീഗോഫീസാണെന്ന് പറഞ്ഞു. നോക്കുമ്പോൾ "ലീഗ് ഹൗസ്" എന്ന് ഗുജറാത്തിയിൽ എഴുതിയത് ശ്രദ്ധിച്ചു. അയാൾ അൽപം ദേഷ്യത്തോടെയാണ് സംസാരിച്ചത്. ഭക്ഷണം കഴിച്ച് ഞങ്ങൾ അയാളെ നേരിൽ പോയി കണ്ടു. ചരിത്രത്തിന്റെ ഒരേട് ആ അപരിചിതൻ ഞങ്ങൾക്ക് മുന്നിൽ തുറന്ന് വെച്ചു. അതിങ്ങിനെ സംഗ്രഹിക്കാം: മുഹമ്മദലി ജിന്ന വന്ന് മീറ്റിംഗ് നടത്തിയ ലീഗോഫീസാണ് തൊട്ടടുത്ത്. അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് അതിസമ്പന്നരും അഭ്യസ്തവിദ്യരും പൗരമുഖ്യരും പാക്കിസ്ഥാനിലേക്ക് പോയി. പാവപ്പെട്ടവരും സാധാരണക്കാരും നിരക്ഷരരും ഇന്ത്യയിൽ നിൽക്കാൻ തീരുമാനിച്ചു. അവർ അവസരങ്ങളുടെ സാദ്ധ്യതകളല്ല മുന്നിൽ കണ്ടത്. പിറന്ന മണ്ണിൽ നിന്ന് ദേശാടനത്തിന് മനസ്സ് അനുവദിച്ചില്ല. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിലേക്ക് ചേക്കേറിയവർക്ക് ഉയർന്ന പദവികളും സർക്കാർ ഉദ്യോഗങ്ങളും ലഭിച്ചു. ജിന്നയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ നാട് വിട്ട് പോകാതിരുന്നതിൽ വംശഹത്യക്ക് ശേഷവും അഹമ്മദാബാദിലെ മുസ്ലിങ്ങൾക്ക് നിരാശയില്ല. കണ്ണായ സ്ഥലത്തുള്ള ഭീമൻ ലീഗോഫീസിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി മുസ്ലിംലീഗും അഞ്ചുമൻ ഇസ്ലാം ട്രസ്റ്റും നിയമ യുദ്ധത്തിലാണ്. അഞ്ചുമൻ ഇസ്ലാം ട്രസ്റ്റ് പാവപ്പെട്ടവർക്കായി സ്കൂളുകളും സ്ഥാപനങ്ങളും അഹമ്മദാബാദിൽ നടത്തുന്നുണ്ട്. അവർക്കിത് കിട്ടിയാൽ നാട്ടുകാർക്ക് പ്രയോജനപ്പെടും. കേരള സ്റ്റേറ്റ് മുസ്ലിംലീഗ് കമ്മിറ്റി ഇതിൻമേലുള്ള അവകാശവാദം ഉപേക്ഷിക്കണം. തൊട്ടടുത്ത പള്ളിയിൽ വെച്ച് കണ്ടതിനാൽ ഞങ്ങൾ ലീഗോഫീസ് കാണാൻ വന്ന ലീഗുകാരാണെന്നാണ് അയാൾ കരുതിയത്. ഞാൻ നേരത്തെ ലീഗായിരുന്ന കാര്യം പറഞ്ഞു. ഇപ്പോൾ സി.പി.ഐ എമ്മിന്റെ എംഎൽഎ യാണെന്നും കൂട്ടിച്ചേർത്തു. അതോടെ അദ്ദേഹമൊന്ന് തണുത്തു. തന്റെ പിതാമഹൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നെന്നും ഗുജറാത്ത് സംസ്ഥാനത്തിനായുള്ള പോരാട്ടത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ടിട്ടുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു. കേരളത്തിലെ ലീഗ് നേതാക്കളോട് സൗഹൃദമുണ്ടെന്നും അയാൾ സൂചിപ്പിച്ച കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്താമെന്നും ഉറപ്പ് കൊടുത്തു. അയാൾക്ക് സന്തോഷമായി. (പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന് പറഞ്ഞത് കൊണ്ടാണ് പേരെഴുതാത്തത്). തൃശൂർ സ്വദേശികളായ റൈബിൻ, ഫ്രാങ്കോ എന്നിവരെ അവിചാരിതമായി അവിടെവെച്ച് കണ്ടു. പോളണ്ടിലേക്ക് വർക്കിഗ് വിസ കിട്ടാൻ വന്നതാണത്രെ അവർ.

അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ

അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ

അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ വരുന്നവർക്കെല്ലാം മോരിൻ വെള്ളം പ്രസാദമായി കിട്ടും. ക്ഷേത്രത്തിനകത്ത് കടന്നാൽ കിട്ടുന്നതെല്ലാം പ്രസാദമാണെന്നാണ് മോരിൻ വെള്ളം കൊടുക്കുന്നയാൾ പറഞ്ഞത്. ജഗന്നാഥ ക്ഷേത്രത്തിന്റെ മുമ്പിൽ നിൽക്കുമ്പോഴാണ് ചുറ്റുവട്ടത്തുള്ള പള്ളികളിൽ ബാങ്കൊലി നാദം മൈക്കിലൂടെ മുഴങ്ങിക്കേട്ടത്. ഇവിടുത്തെ ഒരു സന്യാസി 5 തലമുറകൾക്ക് മുമ്പ് ജഗന്നാഥപുരിയിൽ ദർശനത്തിന് പോയി. അവിടെ നിന്ന് 'ഞാൻ നിന്റെ കൂടെ വരാം' എന്ന് ജഗന്നാഥൻ പറഞ്ഞതായി വെളിപാടുണ്ടായി. അദ്ദേഹം അഹമ്മദാബാദിൽ തിരിച്ചെത്തി സ്ഥാപിച്ച ക്ഷേത്രവും മഠവുമാണ് പേരുകേട്ട ജഗന്നാഥ ക്ഷേത്രം. ആലപ്പുഴ സ്വദേശി ശ്രീകുമാർ ക്ഷേത്ര കവാടത്തിൽ വെച്ച് ഞങ്ങളെ തിരിച്ചറിഞ്ഞു. എച്ച്‌സിഎല്ലിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന മൂത്ത മകന്റെ അടുത്തേക്ക് വന്നതാണ്.

ജഗന്നാഥ ക്ഷേത്രത്തിൽ നിന്നിറങ്ങിയ ഞങ്ങളെ ഖാദർ ഭായ് കൊണ്ടു പോയത് സയ്യിദ് സിറാജുദ്ദീൻ ഷാഹി ആലമിന്റെ ദർഗ്ഗയിലേക്കാണ്. അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ പാട്ടനിൽ നിന്ന് സിറാജുദ്ദീൻ ഷാഹി അഹമ്മദാബാദിൽ എത്തി. 1415 ൽ ജനിച്ച അദ്ദേഹം നിരവധി മതഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ്. 1475 ൽ മരണപ്പെട്ടു. ഗുജറാത്തിലെ ഏറ്റവും പ്രധാന മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഷാ ആലം ദർഗ്ഗ. ഇവിടെ പ്രവാചകന്റെ കാൽപാദത്തിന്റെ അടയാളം ചില്ലിട്ട് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഐതിഹ്യം ഇപ്രകാരമാണ്: സയ്യിദ് ഷാ ആലം കുട്ടികൾക്ക് മതപഠനം നടത്തുന്നതിനിടയിൽ എപ്പോഴും പ്രവാചക സാന്നിദ്ധ്യത്തിനായി പ്രാർത്ഥിക്കുമായിരുന്നത്രെ. ഒരിക്കൽ ഷാ ആലത്തിന് അസുഖം ബാധിച്ചു. പത്തു ദിവസം കിടപ്പിലായി. വിവരം ശിഷ്യൻമാർ അറിഞ്ഞിരുന്നില്ല. പതിവുപോലെ കുട്ടികൾ ക്ലാസ്സിൽ ഹാജരായി. ഉസ്താദ് വന്ന് ക്ലാസ്സെടുത്തു. പതിനൊന്നാം ദിവസം സയ്യിദ് ആലം രോഗം മാറി പതിവു പോലെ ക്ലാസ്സെടുക്കാൻ ഹാജരായി. പത്തു ദിവസം മുമ്പ് താനെടുത്ത് നിർത്തിയ സ്ഥലത്ത് നിന്ന് പാഠഭാഗം പഠിപ്പിക്കാൻ തുടങ്ങി. കുട്ടികൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ശിഷ്യരിൽ ഒരാൾ നടന്നതെല്ലാം പറഞ്ഞു. എല്ലാം കേട്ട സൂഫിവര്യൻ തന്റെ രൂപത്തിൽ വന്ന് ക്ലാസ്സെടുത്തത് മുഹമ്മദ് നബിയാണെന്ന് കുട്ടികളോട് പറഞ്ഞു. ഉസ്താദിന്റെ പ്രാർത്ഥന പടച്ചവൻ കേട്ടതായി ശിഷ്യൻമാർ കരുതി. "തിരുമേനി" വന്നു നിന്ന സ്ഥലം എവിടെയാണെന്ന് ഷാ ആലം തിരക്കി. കുട്ടികൾ അതു കാണിച്ചു കൊടുത്തു. സയ്യിദ് ഷാ ആലം ആ ഭാഗം വെട്ടിയെടുത്ത് സൂക്ഷിച്ചു. അധികം വൈകാതെ സയ്യിദ്  മരണപ്പെട്ടു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം ശിഷ്യരോട് തന്റെ ആഗ്രഹം 'വസിയ്യത്തായി' (മരണ മൊഴി) പറഞ്ഞു. വെട്ടി സൂക്ഷിച്ചിരിക്കുന്ന പ്രവാചകന്റെ കാൽപാദ അടയാളം തന്റെ 'ഖബറിന്' (കുഴിമാടം) മുകളിൽ സ്ഥാപിക്കണം. ഗുരുവിന്റെ കൽപ്പന പ്രകാരം ഷാ ആലത്തിന്റെ ഖബറിനു മുകളിൽ 'തിരുകാൽപാദം' ചില്ലിട്ട് സ്ഥാപിച്ചു. കേരളത്തിൽ നിന്നുള്ള ങഘഅ യാണെന്നറിഞ്ഞപ്പോൾ ദർഗ്ഗയുടെ മേൽനോട്ടക്കാരൻ പ്രവാചക പാദത്തിന്റെ അടയാളം ഞങ്ങളെ കാണിച്ചു. വലിയൊരു കാൽപാദത്തിന്റെ കുഴിഞ്ഞ അടയാളമാണ് കാണാനായത്.

ഷാ ആലത്തിന്റെ ഗുരുവര്യൻ സയ്യിദ് അഖ്‌ലാഖ് അഹ്മദ് സുഹർവർദിയുടെ മഖ്ബറയും ഇതേ സമുച്ചയത്തിൽ കാണാം. വലിയ ഒരു പുരാതന പള്ളിയും ദർഗ്ഗകളോട് ചേർന്നുണ്ട്. നിരവധി പേരാണ് രോഗശാന്തിക്കും ഉദ്ദേശപൂർത്തീകരണത്തിനും മനശാന്തിക്കും വിനോദ സഞ്ചാരത്തിന്റെ ഭാഗമായുമെല്ലാം ഇവിടെ എത്തുന്നത്. കൂട്ടത്തിലധികവും സ്ത്രീകളും കുട്ടികളുമാണ്. ഇരുദർഗ്ഗകളുടെയും വിശാലമായ മുറ്റം ആഹ്ളാദാരവങ്ങളാൽ മുഖരിതമാണ്. കുട്ടികൾ കളിച്ചും ഉല്ലസിച്ചും ഓടി നടക്കുന്നു. സന്തോഷം അലതല്ലുന്ന അന്തരീക്ഷം. പാവപ്പെട്ട സ്ത്രീകൾ ചെറിയ കച്ചവടം ചെയ്യുന്നു. കോടാനുകോടി മനുഷ്യർക്ക് ഉൽക്കർഷവും ലക്ഷോപലക്ഷം ആളുകൾക്ക് ഉപജീവനവും നൽകുന്ന ഏത് വിശ്വാസ കേന്ദ്രങ്ങളെയും തള്ളിപ്പറയേണ്ടതില്ലെന്നാണ് എന്റെ പക്ഷം. "ദൈവം എന്നൊന്നില്ലായിരുന്നെങ്കിൽ, ദൈവത്തെ സൃഷ്ടിക്കാൻ മനുഷ്യൻ നിർബന്ധിതനാകുമായിരുന്നു"എന്നഭിപ്രായപ്പെട്ട മഹാജ്ഞാനിയുടെ വാക്കുകൾ എത്ര പ്രസക്തമാണ്. വേണ്ടവർക്ക് വിശ്വസിക്കാം. വേണ്ടാത്തവർക്ക് അവിശ്വസിക്കാം. ആവശ്യമെന്ന് തോന്നുന്നവർക്ക് വിയോജിക്കാം, വിമർശിക്കാം. സംതൃപ്തിയുടെ അളവുകോൽ പലർക്കും പലതാണ്.  ജനങ്ങൾക്കിടയിലുള്ള ഐക്യവും രജ്ഞിപ്പുമാണ് പ്രധാനം. അത് തകർത്ത് നേടുന്നതൊന്നും നേട്ടമല്ല. നവോത്ഥാനവുമല്ല. എല്ലാ പുരോഗതിയുടെയും ആധാരശില അപരനെ വേദനിപ്പിക്കാത്തതും ചൂഷണം ചെയ്യാത്തതുമായ മനുഷ്യന്റെ സംതൃപ്തിയാണ്.

പടുകൂറ്റൻ വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രമായ വട്വ ഇൻസസ്ട്രിയൽ ഏരിയയിലൂടെ സന്ധ്യ മയങ്ങിയ ശേഷമുള്ള കിലോമീറ്ററുകൾ നീണ്ട യാത്രയും കഴിഞ്ഞ് കുറച്ച് വൈകിയാണ് താമസ സ്ഥലത്തെത്തിയത്. ഭീമാകാരൻ ഗേറ്റുകളും മതിലുകളും നിറഞ്ഞ വ്യവസായ നഗരം പുതുമ നൽകി. അഹമ്മദാബാദ് തുണിമില്ലുകളുടെ പട്ടണമാണ്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നഗര ഹൃദയത്തിൽ നിന്ന് എല്ലാ തുണിമില്ലുകളും വ്യാവസായിക സോണിലേക്ക് പറിച്ച് നട്ടതായി ഡ്രൈവർ പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലുമെന്ന പോലെ പശ്ചാത്തല സൗകര്യ വികസനം ഗുജറാത്തിലും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് ഗുജറാത്തിൽ ഗുണ്ടാ സംഘങ്ങളുടെ തേർവാഴ്ചയായിരുന്നത്രെ. ഹിന്ദു-മുസ്ലിം വിഭാഗങ്ങളിൽ പെടുന്ന സാമൂഹ്യ ദ്രോഹികളാണ് അത്തരം സംഘങ്ങളിൽ അണി നിരന്നത്. ഇവരുടെ ഏറ്റുമുട്ടലുകളാണ് പലപ്പോഴും വർഗീയ സംഘർഷങ്ങളായി പുറംലോകത്ത് എത്തിയത്. രണ്ടായിരത്തോടെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക രണ്ട് സമുദായ വിഭാഗങ്ങളിലേക്ക് മാറ്റാനുള്ള സംഘടിത നീക്കങ്ങൾ അരങ്ങേറി. അത് വിജയിക്കുകയും ചെയ്തു. മത ധ്രുവീകരണമാണ് അധികാരം നിലനിർത്താൻ ഏറ്റവും നല്ല മാർഗ്ഗമെന്ന് തിരിച്ചറിഞ്ഞവർ സാമ്രാജ്യത്വ ശക്തികളാണ്. വിശിഷ്യാ ബ്രിട്ടീഷുകാർ. ആ തന്ത്രം തേനിൽ പൊതിഞ്ഞ് പിൽക്കാലത്ത് കോൺഗ്രസ്സ് ഉപയോഗിച്ചു. സംഘ്പരിവാരാകട്ടെ ഒളിയും മറയുമില്ലാതെ പച്ചക്ക് വർഗ്ഗീയത പയറ്റി. എല്ലാവരുടെയും ലക്ഷ്യം അധികാര ലബ്ധിയും കിട്ടിയ അധികാരം നിലനിർത്തലുമായിരുന്നു.

ഗാന്ധിജി പിറന്ന മണ്ണായിട്ടും വർഗീയ ചുവയുടെ അടിവേരുകൾ ആഴത്തിൽ വേരുപിടിച്ച സംസ്ഥാനമാണ് ഗുജറാത്ത്. പുറമെ കാണുന്ന ഭംഗി അകക്കാമ്പിൽ ആവാഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സാധാരണ ഗുജറാത്തികൾ അടിസ്ഥാനപരമായി നല്ലവരാണ്. ഉറുമ്പിനും ചിതലിനും പോലും തീറ്റ കൊടുക്കാൻ ദയ കാണിക്കുന്നവർ. പക്ഷിമൃഗാതികളോട് അടക്കം കാരുണ്യം കാട്ടുന്ന ജനത. അവരെന്തേ മനുഷ്യരുടെ ജീവൻ കൊണ്ട് ഒരുകൂട്ടം മതഭ്രാന്തൻമാർ വംശഹത്യാ കാലത്ത് ഹോളി കളിച്ചപ്പോൾ മൗനികളായി നിന്നത്? ഉത്തരം കിട്ടാത്ത സമസ്യയായി അതിപ്പോഴും തുടരുന്നു. ഗുജറാത്തിന്റെ തൊലിപ്പുറം മോടി കൂട്ടുന്നതോടൊപ്പം ഉൾത്തടവും മിനുക്കാൻ രാജ്യം ഭരിക്കുന്നവർ ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അതിനവർ ഇപ്പോഴത്തെ 'വിചാരധാര'വെച്ച് പോയാൽ കഴിയില്ല. പുതിയ 'ചിന്താധാരകൾ' ഉണ്ടാകണം. നാഗ്പൂർ അതിന് സൻമനസ്സ് കാട്ടുമോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top