തിരൂരങ്ങാടി (മലപ്പുറം)
വരൻ ക്യാനഡയിൽ, വധു ബംഗളൂരുവിൽ; നിക്കാഹ് സൂം ആപ്പിലൂടെ. കോവിഡ് കാലത്തെ ഈ പുതുജീവിതത്തുടക്കം വ്യത്യസ്‌തം. മുജാഹിദ് പണ്ഡിതൻ പരപ്പനങ്ങാടി പാലത്തിങ്ങൽ മേലേവീട്ടിൽ എം എം അക്ബറിന്റെയും എ പി ലൈലയുടെയും മകൻ അത്വീഫ് അബ്ദുർറഹ്‌മാനും വയനാട് ചെന്നലോട് താഴേക്കണ്ടിവീട്ടിൽ ടി കെ അബ്ദുനാസറിന്റെയും കെ ഹമീലിയയുടെയും മകൾ നൈല ജാസ്‌മിനുമാണ് ആപ്പിലൂടെ ഒരുമിച്ചത്.
ഞായറാഴ്‌ച രാവിലെ 9.30നായിരുന്നു ഓൺലൈൻ വിവാഹം. ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ക്യാനഡയിൽ വിദ്യാർഥിയാണ് അത്വീഫ്. നൈലയും കുടുംബവും ബംഗളൂരുവിലാണ് താമസം. വിവാഹത്തിൽ പങ്കെടുക്കാൻ സൂം ആപ്പിന്റെ ലിങ്ക് ആയിരത്തോളം പേർക്ക് നൽകിയിരുന്നു.
പെണ്ണുകാണലും നിശ്ചയവുമെല്ലാം ഓൺലൈനിലായിരുന്നു. പതിനാലുദിവസം ക്വാറന്റൈൻ വേണ്ടതിനാൽ വരന്റെ ഉമ്മയുൾപ്പെടെയുള്ളവർ നേരത്തെ ബംഗളൂരുവിലേക്ക് പോയി. ആന്റിജൻ ടെസ്റ്റിലൂടെ രോഗബാധയില്ലെന്ന് ഉറപ്പിച്ച് കഴിഞ്ഞദിവസമാണ് എം എം അക്ബർ എത്തിയത്. കോവിഡ് വ്യാപനത്തിനും നിയന്ത്രണത്തിനും അയവുണ്ടാകുമ്പോൾ അതിഥിസൽക്കാരം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..