എംജി കലോത്സവത്തിന് അരങ്ങുണരുമ്പോഴെല്ലാം എല്ലാവരും ഉറ്റുനോക്കുന്നത് കപ്പിനായി പോരാടുന്ന അയൽക്കാരിലേക്ക് –- -മഹാരാജാസും സെന്റ് തെരേസാസും –- ശ്രദ്ധപതിയുന്നത് സ്വാഭാവികം. ഈ കലാലയങ്ങളിലെ കപ്പിത്താൻമാർ മനസ്സ് തുറക്കുന്നു. മഹാരാജാസ് കോളേജ് ചെയർമാൻ എസ് ശ്രീകാന്തും സെന്റ് തെരേസാസ് ചെയർപേഴ്‌സൺ തേജ സുനിലും. തേജ ഇത്തവണ മത്സരാർഥിയുമാണ്. കേരളനടനത്തിനും ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും ഒന്നാംസ്ഥാനം കിട്ടി. മോഹിനിയാട്ടത്തിൽ മൂന്നാംസ്ഥാനവും.
കപ്പടിക്കുമെന്ന് പ്രതീക്ഷ: എസ് ശ്രീകാന്ത്
മുൻ വർഷങ്ങളിലേക്കാൾ ഇരട്ടി കുട്ടികൾ പങ്കെടുക്കുന്ന കലോത്സവമാണ് ഈ വർഷം. എണ്ണായിരത്തിലധികം പേർ ഇത്തവണ എത്തി. കൂടുതൽ പേർക്ക് അവസരം നൽകുന്ന കലോത്സവത്തിന്റെ ഭാഗമാകാനായതിൽ സന്തോഷം. മഹാരാജാസ് ഇക്കുറി ഒന്നാംസ്ഥാനം നേടുമെന്നാണ് പ്രതീക്ഷ. മികച്ച തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. പരമാവധി ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. എല്ലാ വർഷവും കലോത്സവത്തിൽ എറണാകുളം നഗരത്തിലെ കോളേജുകൾ തമ്മിലാണ് കടുത്ത മത്സരം. മത്സരം എന്നതിനേക്കാൾ, കൂടുതൽ കുട്ടികൾ കലയുടെ ഭാഗമാകുന്നുവെന്നതാണ് സന്തോഷം.
കിരീടം സ്വന്തമാക്കാനാകും: തേജ
ഇത്തവണ കിരീടം സെന്റ് തെരേസാസിന് സ്വന്തമാക്കാൻ കഴിയണമെന്നാണ് ആഗ്രഹം. പോയിന്റ് നിലയിൽ മൂന്നാംദിനം കോളേജ് ഒന്നാമതായി നിൽക്കുന്നതിനാൽ പ്രതീക്ഷയുണ്ട്. കുട്ടികളും വേദിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുമ്പോൾ സന്തോഷം. അഞ്ചിനങ്ങളിലാണ് ഞാൻ മത്സരിക്കുന്നത്. ചെയർപേഴ്സന്റെ ചുമതലകൾക്കൊപ്പം മത്സരങ്ങളിൽ പങ്കെടുക്കാനും കോളേജിന്റെ നേട്ടത്തിന്റെ ഭാഗമാകാനും കഴിയുന്നത് അഭിമാനമായി കരുതുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..