സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടതോടെ വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം ബ്രിട്ടീഷുകാർ പരീക്ഷിച്ചു തുടങ്ങി. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലുതും ജനസംഖ്യ കൂടിയ പ്രവിശ്യയുമായിരുന്ന ബംഗാളിനെ വിഭജിക്കാനായിരുന്നു ആദ്യ നീക്കം. ഭരണം സുഗമവും കാര്യക്ഷമവുമാക്കാനെന്നായിരുന്നു ഭാഷ്യം. 1904 ജനുവരിയിൽ വിഭജനം ഔദ്യോഗികമായി വിളംബരംചെയ്തു. ബംഗാൾ അങ്ങനെ കിഴക്കൻ ബംഗാളും പടിഞ്ഞാറൻ ബംഗാളുമായി. ഇന്നത്തെ പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ എന്നിവ ഉൾപ്പെട്ടതായിരുന്നു പടിഞ്ഞാറൻ ബംഗാൾ. ഇപ്പോഴത്തെ അസം, ബംഗ്ലാദേശ് തുടങ്ങിയവ കിഴക്കൻ ബംഗാളിലും. വിഭജനകാലത്തെ ജനസംഖ്യ 7.85 കോടി. 1905 ഒക്ടോബർ 16ന് വിഭജനം നിലവിൽ വന്നു.
ദേശീയപ്രസ്ഥാനത്തെ മതധ്രുവീകരണത്തിലൂടെ ദുർബലമാക്കുകയെന്ന ഗൂഢതന്ത്രം ഇതിനു പിന്നിലുണ്ടായിരുന്നു. ബിപിൻ ചന്ദ്രപാൽ, സുരേന്ദ്രനാഥ ബാനർജി, അരബിന്ദ്ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങി. 1905 ആഗസ്ത് ഏഴിന് കൽക്കട്ട ടൗൺ ഹാളിൽ വൻ സമ്മേളനത്തോടെ ബംഗാൾവിഭജനവിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ടു. സ്വദേശി പ്രസ്ഥാനത്തിന്റെ തുടക്കവും ഈ പ്രക്ഷോഭത്തിലായിരുന്നു.
പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ലാലാ ലജ്പത് റായിയെ നാടുകടത്തി, ബാല ഗംഗാധര തിലകിനെ ബർമയിലെ ജയിലിലടച്ചു. അമർ സോണാർ ബംഗ്ല ടാഗോർ ഗീതം ആലപിച്ചുകൊണ്ട് ജനങ്ങൾ കൊൽക്കത്ത തെരുവിലൂടെ നീങ്ങി. പിന്നീടത് ബംഗ്ലാദേശിന്റെ ദേശീയ ഗാനമായി. പ്രക്ഷോഭഫലമായി ബംഗാളിനെ 1911-ൽ വീണ്ടും സംയോജിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിനു പകരം ഭാഷാടിസ്ഥാനത്തിലാക്കി വിഭജനം. ഹിന്ദി, ഒറിയ, ആസാമീസ് മേഖലകൾ പ്രത്യേക ഭരണപ്രദേശങ്ങളായി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..