ദുബായ്> ഇന്ത്യയടക്കം ആറ് രാജ്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീക്കി യുഎഇ. പൂര്‍ണമായി വാക്സിനെടുത്ത താമസ വിസക്കാർക്ക് വ്യാഴാഴ്ചമുതൽ യുഎഇയില്‍ പ്രവേശിക്കാം. ട്രാൻസിറ്റ് യാത്രക്കാർക്കുള്ള നിരോധനവും നീക്കി. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട രാജ്യക്കാര്‍ക്കാണ് ഇളവ്. വിസയില്ലാത്തവർക്ക് നിരോധനം തുടരും.
യാത്രക്കാർ വാക്‌സിൻ രണ്ട് ഡോസ് എടുത്ത് 15 ദിവസം കഴിയണം. ഓൺലൈനായി പ്രവേശനാനുമതി വാങ്ങണം. 48 മണിക്കൂർമുമ്പുള്ള പിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം. ആരോഗ്യപ്രവർത്തകർ, യുഎഇയിലെ അധ്യാപകർ, മെഡിക്കൽ വിദ്യാർഥികൾ, സർക്കാർ ഏജൻസി ജീവനക്കാര്‍ എന്നിവരെ വാക്‌സിൻ നിബന്ധനയിൽനിന്ന് ഒഴിവാക്കും.
ട്രാൻസിസ്റ്റ് യാത്രക്കാർ 72 മണിക്കൂറിനിടെയുള്ള പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പോകേണ്ട രാജ്യത്തിന്റെ അനുമതി ഉണ്ടാകണം.
ഏപ്രിൽ 24നാണ് ഇന്ത്യന്‍ വിമാനങ്ങളെ യുഎഇ വിലക്കിയത്. അവധി കഴിഞ്ഞ് മടങ്ങാനിരുന്ന പതിനായിരങ്ങള്‍ക്ക് ഇത് തിരിച്ചടിയായി.
ട്രാൻസിറ്റ് വിമാനങ്ങൾ വിലക്കിയത് സൗദി, ഒമാൻ, കുവൈത്ത് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെ ബാധിച്ചു.
നിബന്ധനകള്‍
കാലാവധിയുളള താമസവിസയുണ്ടായിരിക്കണം
യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരായിരിക്കണം
വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞിരിക്കണം.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..