26 April Friday

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി യുഎഇയും ഫ്രാൻസും; കരാറുകൾ ഒപ്പുവെച്ചു

കെ എൽ ഗോപിUpdated: Wednesday Jul 20, 2022

അബുദാബി> ഉഭയ കക്ഷി ബന്ധത്തിന്റെ മേഖലകൾ ശക്തിപ്പെടുത്തി യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും  കൂടിക്കാഴ്ച നടത്തി. തന്ത്രപ്രധാനമായ മേഖലകളിൽ ദീർഘകാലമായി മികച്ച നയതന്ത്ര ബന്ധം  കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ് യുഎഇയും ഫ്രാൻസും. തീവ്രവാദവും അസഹിഷ്ണുതയും ചെറുക്കുക, മതങ്ങൾക്കിടയിൽ സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റേയും  ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സുദൃഢമായ ഐക്യമാണ് പുലർത്തിപ്പോരുന്നത്.

ഫ്രഞ്ച് സന്ദർശനത്തിന്റെ ഭാഗമായി ഊർജ്ജമേഖലയിൽ രണ്ട് സുപ്രധാന കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ടു. യു എ ഇ - ഫ്രാൻസ് സമഗ്ര ഊർജ്ജ പങ്കാളിത്ത കരാറും, അബുദാബി എണ്ണ കമ്പനിയായ അഡ്നോക്കും, ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജിയും തമ്മിലുള്ള പങ്കാളിത്ത കരാറുമാണ് ഈ  രണ്ടെണ്ണം. ചുരുങ്ങിയ ചെലവിലുള്ള ഊർജ്ജ വിതരണവും, ഊർജ്ജ സുരക്ഷയും, പരിസ്ഥിതി സൗഹൃദ ഊർജ്ജ സാധ്യതകളും ഉറപ്പ് വരുത്തുകയാണ് സമഗ്ര ഊർജ്ജ പങ്കാളിത്ത കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉക്രൈൻ യുദ്ധം മൂലം ഉണ്ടായ സാഹചര്യത്തിന്റെ ഭാഗമായി ഊർജ്ജ രംഗത്ത് റഷ്യയെ ആശ്രയിക്കുന്നതിന് ബദലായുള്ള ഒരു നീക്കമായി ഇതിനെ കാണാവുന്നതാണ്. ക്രൂഡോയിൽ ശേഖരത്തിൽ യുഎഇ ലോകത്ത് ആറാം സ്ഥാനത്താണ്.

ഊർജ്ജ മേഖലകൾക്ക് പുറമേ വ്യാപാരം, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ വിവിധ മേഖലകളിലും നിരവധി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഫ്രഞ്ച് സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, ഉന്നത ഫ്രഞ്ച് ഉദ്യോഗസ്ഥർ എന്നിവരുമായി യു എ ഇ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തുകയും നിരവധി ധാരണാ പത്രങ്ങളിലും കരാറുകളിലും ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

യുഎഇയുടെ എണ്ണ പര്യവേഷണത്തിൽ "ടോട്ടൽ" പോലെയുള്ള ഫ്രഞ്ച് പെട്രോളിയം കമ്പനികൾ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദിന്റെ കാലം മുതലേ യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട. ഇതിന്റെ ഭാഗമായാണ് 2008 ൽ യുഎഇ- ഫ്രാൻസ് സ്ട്രാറ്റജിക് ഡയലോഗ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്.

വിവിധ സാമ്പത്തിക സാംസ്കാരിക സൈനിക പാരിസ്ഥിതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളാണ് സമീപകാലത്തായി ഒപ്പുവച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ ഫ്രഞ്ച് പ്രസിഡൻറ് യുഎഇ സന്ദർശിച്ചപ്പോൾ മൊത്തം 13 കരാറുകൾ ഒപ്പിടുകയുണ്ടായി. എണ്ണ ഇതര മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ വ്യാപാരം 2021 അവസാനത്തോടെ 25.2 ബില്യൺ ദിർഹം കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎഇയിലെ പ്രധാന വിദേശ നിക്ഷേപകരിൽ ഒരാളാണ് ഫ്രാൻസ്. ഫ്രാൻസിന്റെ യുഎഇയിലെ നേരിട്ടുള്ള നിക്ഷേപം 2.5 ബില്യൺ യൂറോ ആണ്. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി 2017 ൽ പാരീസിലെ അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിനായി 5 ദശലക്ഷം യൂറോ ആണ് യുഎഇ സംഭാവന ചെയ്തത്. ഇതുകൂടാതെ ചാറ്റോ ഡി ഫൗണ്ടൈൻ ബ്ലൂവിന്റെ ഇംപീരിയൽ തീയറ്റർ പുനരുദ്ധാരണത്തിന് 10 ദശലക്ഷം യൂറോയും യുഎഇ സംഭാവന ചെയ്യുകയുണ്ടായി. ഇതിൻറെ അടിസ്ഥാനത്തിൽ ഇംപീരിയൽ തീയറ്റർ ഷെയ്ക്ക് ഖലീഫ ബിൻ സാഹിബ് അൽ നഹ്യാന്റെ പേരിൽ പുനർനാമകരണം ചെയ്തു.

സാംസ്കാരിക രംഗത്തെ കൈമാറ്റങ്ങൾക്കായി 2018 ഒക്ടോബറിൽ പാരീസിൽ എമിറാത്തി ഫ്രഞ്ച് സാംസ്കാരിക സഹകരണ വർഷം പ്രഖ്യാപിച്ചു. ഇതിന് തുടർന്ന് യുഎഇയിൽ ഫ്രഞ്ച് ഭാഷയിലുള്ള ഒരു റേഡിയോ ആരംഭിക്കുകയും ചെയ്തു. ലോകത്തിലെ ആറാമത്തെ ഫ്രഞ്ച് സ്കൂൾ ശൃംഖല യുഎഇയിലാണ്. 10000 ത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ ഫ്രഞ്ച് പൗരന്മാർ താമസിക്കുന്ന സ്ഥലം യുഎഇ ആണ്. ഏകദേശം 25000 ത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top