27 April Saturday

ശ്രീലങ്കയിൽ തെരുവിലിറങ്ങി സൈന്യം ; പുതിയ പ്രധാനമന്ത്രി 
ഈ ആഴ്‌ചയെന്ന്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


കൊളംബോ
ജനകീയ പ്രക്ഷോഭം അടിച്ചമർത്താന്‍ ശ്രീലങ്കന്‍ തെരുവുകളില്‍ സൈനികവിന്യാസം. കൊളംബോയിലും പരിസര പ്രദേശങ്ങളിലും സൈനിക വാഹനങ്ങലും പടക്കോപ്പുകളും നിറഞ്ഞു. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്‌ക്കുമെന്ന്‌ സൈന്യം മുന്നറിയിപ്പ്‌ നൽകി. പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള  പ്രക്ഷോഭങ്ങളിൽനിന്ന്‌ യുവാക്കളും യുവതികളും വിട്ടുനിൽക്കണമെന്ന്‌ പ്രതിരോധ സെക്രട്ടറി ജനറൽ കമൽ ഗുണരത്‌നെ മുന്നറിയിപ്പ് നല്കി.

രാഷ്‌ട്രീയ അസ്ഥിരത രൂക്ഷമായതോടെ രാജി ഭീഷണിയുമായി ശ്രീലങ്കൻ സെൻട്രൽ ബാങ്ക്‌ ഗവർണർ നന്ദലാൽ വീരസിംഗെ രംഗത്തെത്തി. സംഘർഷവും പ്രധാനമന്ത്രിയുടെ രാജിയും ബാങ്കിന്റെ നടപടികൾ തടസ്സപ്പെടുത്തി. തൽസ്ഥിതി തുടർന്നാൽ രാജി നൽകുമെന്ന്‌ അധികൃതരെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. സമാധാനമായി പ്രതിഷേധിച്ചവർക്ക്‌ നേരെയുണ്ടായ ആക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ആശങ്ക രേഖപ്പെടുത്തി.പുതിയ സർക്കാർ നിലവിൽ വന്നശേഷമാകും സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുകയെന്ന്‌ അന്താരാഷ്‌ട്ര നാണ്യ നിധി അറിയിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ ട്രിങ്കോമാലി നാവിക താവളത്തിലേക്ക്‌ കടന്ന മഹിന്ദ രജപക്‌സെ സുരക്ഷിതനാണെന്ന്‌  പ്രതിരോധസെക്രട്ടറി പറഞ്ഞു. മഹിന്ദയെ അറസ്റ്റ്‌ ചെയ്യണമെന്ന ആവശ്യം ശക്തമായി. സമരക്കാരെ സർക്കാർ അനുകൂലികൾ ആക്രമിച്ചതിൽ ക്രിമിനൽ അന്വേഷണ വിഭാഗം (സിഐഡി) മഹിന്ദയുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നയാളുടെ മൊഴിയെടുത്തു.


ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രി 
ഈ ആഴ്‌ചയെന്ന്‌ പ്രസിഡന്റ്‌
ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും ഈ ആഴ്‌ച നിയമിക്കുമെന്ന്‌ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ പറഞ്ഞു. ബുധനാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. രജപക്‌സെമാരെ ഒഴിവാക്കിയുള്ള യുവ മന്ത്രിസഭയായിരിക്കും നിലവിൽ വരിക. തുടർന്ന്‌ പ്രസിഡന്റിന്റെ അധികാരം കുറച്ച്‌ പാർലമെന്റിന്‌ കൂടുതൽ അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതിക്ക്‌ നടപടി ആരംഭിക്കും. പ്രധാനമന്ത്രിക്ക്‌ പുതിയ നയങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട്‌ നയിക്കാമെന്നും ഗോതബായ പറഞ്ഞു. 

തിങ്കളാഴ്‌ച നടന്ന സംഭവങ്ങൾ തികച്ചും ദൗർഭാഗ്യകരമാണ്‌. കൊലപാതകവും ആക്രമണങ്ങളും ന്യായീകരിക്കാൻ കഴിയുന്നതല്ല. സംഭവം പൊലീസ്‌ ഇൻസ്‌പെക്‌ടർ ജനറലിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. നിയമം നടപ്പാക്കാൻ ശ്രീലങ്കയിലെ മൂന്നു സൈനിക വിഭാഗത്തിനും ഉത്തരവ് നൽകിയെന്നും ഗോതബായ പറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രജപക്‌സെ രാജിവച്ചതോടെ രണ്ടുദിവസമായി ലങ്കയിൽ മന്ത്രിസഭ നിലവിലില്ല.

എന്നാൽ, ഭരണഘടനയനുസരിച്ച്‌ മന്ത്രിസഭയില്ലാതെ ഭരിക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ട്‌. സമാധാനമായി പ്രതിഷേധിച്ചവരെ സർക്കാർ അനുകൂലികൾ ആക്രമിച്ചതാണ്‌ രാജ്യത്ത്‌ ആഭ്യന്തരകലാപത്തിന്‌ വഴിവച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top