ബ്രസൽസ്/മോസ്‌കോ
അമേരിക്കയിൽ കോവിഡ് തടയുന്നതിൽ പരാജയപ്പെട്ട ട്രംപ് ഭരണകൂടം ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്‌ഒ) വേട്ടയാടുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളും രംഗത്ത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ റഷ്യയും അപലപിച്ചതോടെ വിഷയത്തിൽ അമേരിക്ക ഒറ്റപ്പെടുകയാണ്. ഡബ്ല്യുഎച്ച്‌ഒയ്‌ക്കുള്ള അമേരിക്കൻ വിഹിതം ശാശ്വതമായി അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് യൂറോപ്യൻ യൂണിയൻ (ഇയു) നിലപാട് വ്യക്തമാക്കിയത്. എല്ലാ രാജ്യങ്ങളും ഡബ്ല്യുഎച്ച്‌ഒയെ പിന്തുണയ്‌ക്കണമെന്ന് ഇയു അഭ്യർഥിച്ചു.
ഈ പോരാട്ടത്തിൽ ആഗോള സഹകരണംമാത്രമാണ് ഫലപ്രദവും സാധ്യവുമായ മാർഗമെന്ന് യൂറോപ്യൻ കമീഷൻ വക്താവ് വിർജീനിയ ബാറ്റു ഹെൻറിക്‌സൺ പറഞ്ഞു. ഇത് ഐക്യദാർഢ്യത്തിനുള്ള സമയമാണ്. കുറ്റപ്പെടുത്താനോ ബഹുരാഷ്‌ട്ര സഹകരണത്തെ അട്ടിമറിക്കാനോ ഉള്ള സമയമല്ല–- വിർജീനിയ പറഞ്ഞു.
ഡബ്ല്യുഎച്ച്‌ഒ തന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ അമേരിക്ക അതിൽനിന്ന് പിൻവാങ്ങുമെന്ന ട്രംപിന്റെ ഭീഷണിയെ റഷ്യ അപലപിച്ചു. ഒരു രാജ്യത്തിന്റെ രാഷ്‌ട്രീയ താൽപ്പര്യത്തിനുവേണ്ടി എല്ലാത്തിനെയും തകർക്കുന്നതിന് റഷ്യ എതിരാണെന്ന് വിദേശ ഉപമന്ത്രി സെർജീ റ്യാബ്‌കോവ് പറഞ്ഞു. അമേരിക്കയെയും അതിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം രാജ്യങ്ങളെയുമാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട എല്ലാത്തിനെയും രാഷ്‌ട്രീയവൽക്കരിക്കുന്നതിന് റഷ്യ എതിരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..