26 April Friday

ഹജ്ജിന് സമാപനം; തീര്‍ഥാടകര്‍ 14 ദിവസം ക്വാറന്റയ്‌നില്‍ കഴിയണം

അനസ് യാസിന്‍Updated: Monday Aug 3, 2020


റിയാദ്‌> ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സമാപിച്ചു. മൂന്ന് ജംറകളിലും കല്ലേറ് പൂര്‍ത്തിയാക്കി ഹാജിമാര്‍ ഞായറാഴ്ച പകല്‍ മിനായോട് വിട പറഞ്ഞു. തുടര്‍ന്ന് മസ്ജിദുല്‍ ഹറമില്‍ കഅബയെ ചുറ്റി വിടപറയല്‍ തവാഫ് നിര്‍വഹിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ക്ക് പരിസമാപ്തിയായി.

കൊറോണവൈറസ് പശ്ചാത്തലത്തില്‍ കര്‍ശന മുന്‍കരുതലുകളോടെയായിരുന്നു ഈ വര്‍ഷത്തെ ഹജ്ജ്. സ്വദേശികളും സൗദിയില്‍ കഴിയുന്ന വിദേശികളുമായി ആയിരം പേര്‍ക്കായിരുന്നു ഇത്തവണ അനുമതി. വിവിധ എംബസികളുമായി കൂടിയാലോചിച്ചാണ് രാജ്യത്തിനകത്തെ എഴുന്നൂറോളം വിദേശികള്‍ക്ക് അനുമതി ലഭിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 20 പേര്‍ ഹജ്ജില്‍ പങ്കാളികളായി. ഇവരില്‍ രണ്ട് പേര്‍ മലയാളികള്‍. ബുധനാഴ്ച മിനായിലെ രാപ്പാര്‍പ്പോടെയാണ് ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കമായത്. പൂര്‍ണ്ണമായും ശാരീരിക അകലം പാലിച്ചായിരുന്നു ഹജ്ജ് കര്‍മ്മം.

തീര്‍ഥാടകര്‍ക്ക് പ്രത്യേക വാതിലുകളിലൂടെയാണ് ഹറം പള്ളിയില്‍ പ്രവേശനം അനുവദിച്ചത്. മിനയിലും അറഫയിലുമെല്ലാം കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിച്ചു. മക്കയില്‍ ക്വാറന്റയ്‌നില്‍ കഴിഞ്ഞ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് മുന്നോടിയായി പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ഹജ്ജിനിടെ തീര്‍ഥാടകരുടെ ആരോഗ്യ സ്ഥിതി തുടര്‍ച്ചയായി നിരീക്ഷിച്ചു. യാത്രക്കായി പ്രത്യേക ബസുകള്‍ ഒരുക്കി. ഒന്‍പത് മീറ്റര്‍ അകലത്തിലായിരുന്നു തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങള്‍. ജംറയില്‍ പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുന്ന ചടങ്ങില്‍ എറിയാനുള്ള കല്ലുകള്‍ അണുവിമുക്തമാക്കിയാണ് നല്‍കിയത്.

ഈ വര്‍ഷത്തെ ഹജ്ജ് വിജയകരമായി പൂര്‍ത്തീകരിച്ചതായും തീര്‍ഥാടകര്‍ക്ക് ആര്‍ക്കും ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജിന് ശേഷവും തീര്‍ഥാടകര്‍ 14 ദിവസം ക്വാറന്റയ്‌നില്‍ കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top