പാലക്കാട് > ജില്ലയില്‍ ചൂട് 40 ഡിഗ്രിയിലെത്തി. ഈ സീസണില്‍ ആദ്യമായാണ് ഇത്ര ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത്. മുണ്ടൂര്‍ ഐആര്‍ടിസിയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ 39 ഡിഗ്രിവീതം ചൂട് രേഖപ്പെടുത്തിയിരുന്നു. 4, 5 തീയതികളില്‍ 38.5 ഡിഗ്രിയായിരുന്നു. ക്രമേണ ചൂട് കൂടുന്ന സ്ഥിതിയാണ്. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന ചൂടാണിത്.
2010ലാണ് 42 ഡിഗ്രി പാലക്കാട് രേഖപ്പെടുത്തിയത്. പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം 40 ഡിഗ്രിവരെ എത്തി. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് ഉയര്‍ന്നതോടെ ചൂട് അസഹനീയമായി.
കഴിഞ്ഞയാഴ്ച സൂര്യാഘാത ലക്ഷണങ്ങളോടെ ആലത്തൂര്‍ ചിറ്റിലഞ്ചേരിയില്‍ വൃദ്ധനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജില്ലയില്‍ ഭാരതപ്പുഴയും ഭവാനിയും വറ്റിവരണ്ടു. ഭാരതപ്പുഴയെ ആശ്രയിക്കുന്ന ശുദ്ധജലപദ്ധതികളില്‍ കുടിവെള്ളമെത്തിക്കാനാകാത്ത സ്ഥിതിയാണ്. ജലവിതരണം മുടങ്ങിയതോടെ മലമ്പുഴ അണക്കെട്ടില്‍നിന്ന് പദ്ധതിപ്രദേശത്തേക്ക് വെള്ളം തുറന്നുവിട്ടു. ഭാരതപ്പുഴയെ ആശ്രയിക്കുന്ന പല കുടിവെള്ള പദ്ധതിയുടെയും പമ്പ്ഹൌസുകള്‍ അടച്ചിട്ടു. മലമ്പുഴ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനും സാധിക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..