തിരുവനന്തപുരം > സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുതല്‍ കടുക്കുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷതാപനില ചിലയിടങ്ങളില്‍ രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ വിലയിരുത്തല്‍. വരണ്ട കാറ്റ് വീശുന്നതിനാല്‍ ചൂടിന് കാഠിന്യമേറും. രാത്രി താപനിലയും ഉയരും. ശനിയാഴ്ചവരെ ഉച്ചസമയങ്ങളില്‍ അതികഠിനമായ ചൂട് അനുഭവപ്പെടും. സൂര്യാതപത്തിന് സാധ്യതയേറെയാണ്.
വിവിധ ജില്ലകളിലായി നിരവധിപേര്‍ക്ക് സൂര്യാതപമേറ്റു. പത്തനംതിട്ടയില്‍ വ്യാഴാഴ്ച രണ്ട് പൊലീസുകാര്‍ക്ക് പൊള്ളലേറ്റു. ബുധനാഴ്ചയും പാലക്കാട്ട് റെക്കോഡ് ചൂടാണ്– 41.9 ഡിഗ്രി സെല്‍ഷ്യസ്. തിരുവനന്തപുരത്ത് 35.6, ആലപ്പുഴ 37.9, കോട്ടയം 36.5, കൊച്ചി 36.9, കോഴിക്കോട് 38.5, കണ്ണൂര്‍ 37.7 ഡിഗ്രി. കേരളത്തിന് പുറമെ മറ്റ് തെക്കന്‍ സംസ്ഥാനങ്ങളിലും ചൂട് കൂടും.
അടുത്ത മാസം രണ്ടാംവാരത്തോടെ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് മാര്‍ച്ച് മുതല്‍ ഇതുവരെ വേനല്‍മഴയില്‍ 58 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 125.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 52.2 മില്ലീമീറ്റര്‍ മാത്രം. 99 ശതമാനം മഴ കുറഞ്ഞ കാസര്‍കോടാണ് മുന്നില്‍. കണ്ണൂരില്‍ 97 ശതമാനം കുറവ്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും വലിയ മഴക്കുറവ് ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..