തിരുവനന്തപുരം > തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വിഭാഗവും ദുരന്തനിവാരണ അതോറിറ്റിയും കൂടുതൽ ജാഗ്രതാ നിർദേശം നൽകി.
ശനിയാഴ‌്ചയോടെ ലക്ഷദ്വീപിനു സമീപത്തായി ന്യൂനമർദം രൂപപ്പെടുമെന്നാണ‌് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇത‌് കൂടുതൽ ശക്തിപ്രാപിച്ച‌് വടക്കുപടിഞ്ഞാറ‌് ദിശയിൽ സഞ്ചരിച്ച‌് ഒമാൻ തീരത്തേക്ക‌് പോകാനാണ‌് സാധ്യത. ഇതുമൂലം ശനിയാഴ‌്ചമുതൽ മൂന്നുദിവസം കേരളത്തിലും കൊങ്കൺ മേഖലയിലും ശക്തമായ മഴ ലഭിക്കും. അറബിക്കടൽ പ്രക്ഷുബ്‌ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ആറുമുതൽ കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്ന ദിവസംവരെ കടലിൽ പോകരുത‌്. പോയവർ അഞ്ചിനുമുമ്പ‌് തീരത്തെത്തണം. നിലവിൽ ശ്രീലങ്കയ‌്ക്ക‌് സമീപവും അറബിക്കടലിൽ തെക്കുകിഴക്കൻ മേഖലയിലുമായി രണ്ട‌് അന്തരീക്ഷച്ചുഴികൾ നിലനിൽക്കുന്നുണ്ട‌്.
ഇതുമൂലം രണ്ടു ദിവസമായി തെക്കൻ കേരളത്തിലടക്കം മിക്കയിടത്തും മഴ ലഭിക്കുന്നുണ്ട‌്. ചിലയിടത്ത‌് ഇടിയോടുകൂടിയ കനത്ത മഴയും. വ്യാഴാഴ‌്ച രാവിലെ സംസ്ഥാനത്ത‌് പലയിടത്തും മഴ ലഭിക്കും. ഇടുക്കി, കോഴിക്കോട‌്, വയനാട‌്, കണ്ണൂർ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..