കേംബ്രിഡ്‌ജ് അനലിറ്റിക്ക വിവാദത്തിനുശേഷം സുരക്ഷ ശക്തമാക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഫെയ്‌സ്‌ബുക്. സ്വകാര്യത നഷ്‌ടമാകുന്നുവന്ന പരാതി ഉയർന്നതോടെ ഫെയ്‌സ്‌ബുക് വഴി പ്രവർത്തിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും അവലോകനം ചെയ്യുകയാണ് കമ്പനി. ഇതേത്തുടർന്ന് പതിനായിരക്കണക്കിന് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം താൽക്കാലികമായി റദ്ദ് ചെയ്തു. കേംബ്രിഡ്‌ജ് അനലിറ്റിക്ക വിവാദം കത്തിക്കയറിയതോടെ 2018 മാർച്ചോടെയാണ് ഫെയ്‌സ്‌ബുക് ഇത്തരത്തിൽ ആപ് ഡെവലപ്പർമാരെയും ആപ്പുകളെയും കൃത്യമായി വിശകലനം ചെയ്യാൻ തുടങ്ങിയത്. നാനൂറോളം വരുന്ന ഡെവലപ്പർമാരുടെ ആപ്പുകളാണ് റദ്ദാക്കിയത്. എല്ലാ ആപ്പുകളും സുരക്ഷാഭീഷണി ഉയർത്തിയവയല്ലെന്നും അധികൃതർ വ്യക്തമാക്കി. ചിലത് പൂർണമായും നിരോധിച്ചിട്ടുണ്ട്. അനാവശ്യമായി വിവരങ്ങൾ പങ്കുവയ്‌ക്കൽ, ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ സംരക്ഷിക്കാതിരിക്കൽ എന്നിവ ആരോപിക്കപ്പെട്ട ആപ്പുകളാണ് നിരോധിച്ചത്. കമ്പനിയുടെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ പറയുന്നു.-
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..