06 May Monday

ആറ്‌ റിലേകൾ ആറ്‌ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023


കുന്നംകുളം
ഒരുജില്ലയ്‌ക്കും കുത്തക നൽകാതെ 4 x100 മീറ്റർ റിലേ ഫൈനൽ. ആറ് ഫൈനലിൽ ആറ്‌ ജില്ലകളാണ് സ്വർണം നേടിയത്. മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നിവരാണ് സ്വർണമണിഞ്ഞത്. സ്വർണത്തിനൊപ്പം നാല് വെള്ളിയുമായി പാലക്കാട് മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി മലപ്പുറവും കുതിച്ചു.

സീനിയർ ആൺകുട്ടികളിൽ മലപ്പുറം സ്വർണം നേടി. മുഹമ്മദ് നാസിഹ്, അഭിത് അലി, മുഹമ്മദ് ഷാമിൽ, അലൻ മാത്യു എന്നിവരടങ്ങുന്ന സംഘമാണ്  സ്വർണമണിഞ്ഞത് (44.12 സെക്കൻഡ്). എടപ്പാൾ ഹയർ സെക്കൻഡറി, വാളക്കുളം കെഎച്ച്എംഎസ്എസ്, തിരുനാവായ നാവാമുകുന്ദ എച്ച്എസ്, മലപ്പുറം ഐഡിയൽ എന്നീ സ്കൂളുകളിലെ താരങ്ങളാണിവർ. കാസർകോട്‌ വെള്ളിയും വയനാട് വെങ്കലവും നേടി.

സീനിയർ പെൺകുട്ടികളിൽ പാലക്കാടിനാണ് സ്വർണം. 51.14 സെക്കൻഡാണ് സമയം. ജി താര, എം പി അനഘ, ആഷ്മിയ ബാബു, റിമ കെ ജയൻ എന്നിവരാണ് സ്വർണം നേടിയത്. ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി, മുണ്ടൂർ എച്ച്എസ്, ചിറ്റലഞ്ചേരി എച്ച്എസ്, ഷൊർണൂർ സെന്റ് തെരേസ എച്ച്എസ് എന്നീ സ്കൂളിൽനിന്നുള്ള താരങ്ങളാണ്. മലപ്പുറം വെള്ളിയും കോഴിക്കോട് വെങ്കലവും നേടി.

ജൂനിയർ ആൺകുട്ടികളിൽ എറണാകുളത്തിനാണ് സ്വർണം. കെ മിൻഹാദ്, പി പ്രതുൽ, മനു ഗോപി, ഫെമിക്സ് എന്നിവരടങ്ങുന്ന സംഘം 44.09 സെക്കൻഡ് കൊണ്ടാണ് സ്വർണത്തിലേക്ക് ഓടിക്കയറിയത്. മിൻഹാജും ഫെമിക്സും ജി വി രാജ സ്കൂളിലെയും മറ്റ്‌ രണ്ടുപേർ അയ്യൻകാളി സ്പോർട്സ് സ്കൂളിലെയും വിദ്യാർഥികളാണ്. പാലക്കാട് വെള്ളിയും മലപ്പുറം വെങ്കലവും നേടി.

ജൂനിയർ പെൺകുട്ടികളിൽ കൊല്ലത്തിനാണ് സ്വർണം (50.90). കൊല്ലം സായിയിലെ കെ ദേവനന്ദ, പി കസ്തൂർബ, എ സാന്ദ്ര, വി ആർ ദേവനന്ദ എന്നിവരടങ്ങുന്ന സംഘം സ്വർണം നേടി. ബോസാണ് പരിശീലകൻ. പാലക്കാട് വെള്ളിയും തിരുവനന്തപുരം വെങ്കലവും നേടി.
സബ് ജൂനിയർ ആൺകുട്ടികളിൽ ആലപ്പുഴയ്ക്കാണ് സ്വർണം. ശങ്കർപ്രഭു, അമൽ, ഫാരിസ്, ഫെബിൻ എന്നിവരാണ് (48.46 സെക്കൻഡ്) സ്വർണം നേടിയത്. പാലക്കാട് വെള്ളിയും മലപ്പുറം വെങ്കലവും നേടി.

സബ് ജൂനിയർ പെൺകുട്ടികളിൽ കണ്ണൂരിനാണ് സ്വർണം. റിഷിക, വൈഗ, ഇഷാന, ദേവശ്രീ എന്നിവരാണ് (52.69 സെക്കൻഡ്) സ്വർണമണിഞ്ഞത്. പാലക്കാട് വെള്ളിയും മലപ്പുറം വെങ്കലവും നേടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top