05 May Sunday

ചാമ്പ്യൻമാർക്ക്‌ 
ജയിക്കണം ; ഇംഗ്ലണ്ട് ഇന്ന് ദക്ഷിണാഫ്രിക്കയോട് , ആദ്യജയം കൊതിച്ച്‌ ലങ്ക

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

credit England Cricket facebook


മുംബൈ
ചാമ്പ്യൻമാർക്ക് കാര്യങ്ങൾ അത്ര പന്തിയല്ല. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ നാലാംമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോൾ സമ്മർദത്തിലാണ്‌ ഇംഗ്ലണ്ട്‌. ഇനിയൊരു തോൽവി സെമി പ്രതീക്ഷയ്‌ക്കുതന്നെ മങ്ങലേൽപ്പിക്കും. മറുവശത്ത്‌, കുതിച്ചെത്തിയ ദക്ഷിണാഫ്രിക്ക നെതർലൻഡ്‌സിനോട്‌ അപ്രതീക്ഷിത തോൽവി വഴങ്ങി. അതിന്റെ ഞെട്ടൽ മാറിയിട്ടില്ല.

ആദ്യ മൂന്നിൽ രണ്ടും തോറ്റാണ്‌ ഇംഗ്ലണ്ടിന്റെ വരവ്‌. ആദ്യകളിയിൽ ന്യൂസിലൻഡിനോട്‌ ഒമ്പത്‌ വിക്കറ്റിന്‌ തകർന്നു. ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ്‌ തിരിച്ചെത്തിയെങ്കിലും അവസാനകളിയിൽ അഫ്‌ഗാനിസ്ഥാനോട്‌ 69 റണ്ണിന്റെ അപ്രതീക്ഷിത തോൽവി പിണഞ്ഞു. ആദ്യ രണ്ട്‌ മത്സരങ്ങളിലെ തകർപ്പൻ ജയത്തിനുശേഷം പ്ലേഓഫ്‌ കളിച്ചെത്തിയ നെതർലൻഡ്‌സിനോട്‌ 38 റണ്ണിന്‌ തോറ്റാണ്‌ ദക്ഷിണാഫ്രിക്കയെത്തുന്നത്‌.

ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ്‌ ഇംഗ്ലണ്ട് നിരയിൽ തിരിച്ചെത്തിയേക്കും. ബൗളിങ് നിരയിലാണ് ഇംഗ്ലണ്ടിന് ആശങ്ക. ബാറ്റർമാരുടെ കരുത്തിലാണ്‌ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്‌. നെതർലൻഡ്‌സിനോട്‌ അടിപതറിയെങ്കിലും കരുത്തുറ്റ ബാറ്റിങ്‌ നിര ഏത്‌ ടീമിനും വെല്ലുവിളിയാണ്‌. രണ്ട്‌ സെഞ്ചുറിയുമായി ഡി കോക്കും ഓരോ സെഞ്ചുറി നേടിയ എയ്‌ദൻ മാർക്രവും വാൻ ഡെർ ദുസനും മികച്ച ഫോമിലാണ്‌.

ആദ്യജയം കൊതിച്ച്‌ ലങ്ക
ഈ ലോകകപ്പിൽ ഒരുജയംപോലുമില്ലാത്ത ടീമാണ്‌ ശ്രീലങ്ക. ഇന്ന്‌ നെതർലൻഡ്‌സിനെതിരെ ഇറങ്ങുമ്പോൾ ജയംമാത്രമാണ്‌ സ്വപ്‌നം. ഇതിനിടെ ക്യാപ്‌റ്റൻ ദസുൺ ഷനക പരിക്കേറ്റ്‌ പുറത്തായതും തിരിച്ചടിയായി. പരിചയസമ്പന്നനായ ഓൾറൗണ്ടർ എയ്‌ഞ്ചലോ മാത്യൂസും പേസർ ദുശ്‌മന്ത ചമീരയും പകരക്കാരായി ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പക്ഷേ, ടീമിൽ ഉറപ്പായിട്ടില്ല.

മറുവശത്ത്‌ ദക്ഷിണാഫ്രിക്കയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട ആവേശവുമായാണ്‌ നെതർലൻഡ്‌സ്‌ എത്തുന്നത്‌.  പകരക്കാരൻ ക്യാപ്‌റ്റൻ കുശാൽ മെൻഡിസ്‌, സദീര സമരവിക്രമ, ചരിത്‌ അസലങ്ക തുടങ്ങിയ ബാറ്റർമാർ ഇതിനോടകം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മൂർച്ചയില്ലാത്ത ബൗളർമാരാണ്‌ ടീമിന്റെ ആശങ്ക.

പാകിസ്ഥാനെതിരെ 344 എന്ന മികച്ച സ്‌കോർ പ്രതിരോധിക്കാൻ ലങ്കൻ ബൗളിങ്‌ നിരയ്ക്ക്‌ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്ക ലങ്കൻ ബൗളർമാർക്കെതിരെ 428 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. ഓസ്‌ട്രേലിയയോടും തോറ്റു.ദക്ഷിണാഫ്രിക്കയെ 38 റണ്ണിന്‌ തകർത്താണ്‌ ഡച്ചുകാരുടെ വരവ്‌. ആ കളിയിൽ മിന്നിയ ക്യാപ്‌റ്റൻ സ്‌കോട്ട്‌ എഡ്വേർഡ്‌സ് ആണ് പ്രധാന താരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top