26 April Friday

സുന്ദരസ്വപ്‌നങ്ങളേ,
 വിരുന്നുവരിക ; ഫുട്‌ബോൾ ലോകകപ്പിന്‌ നാളെ കിക്കോഫ്‌

ഖത്തറിൽനിന്ന് ആർ രഞ്ജിത്Updated: Friday Nov 18, 2022

ഒരു പന്ത്‌ കഥയായും കവിതയായും നിറയുന്ന കാലം. അത്‌ സ്വപ്‌നമായും സന്തോഷമായും തീരാവേദനയായും വിരുന്നുവരുന്ന സമയം. ഇനിയുള്ള 29 ദിവസം ഉരുളുന്ന പന്തിനെക്കുറിച്ച്‌ പറയാം. അതേക്കുറിച്ച്‌ പാടാം. വൻകരകൾ സാക്ഷി, സമയമാകുന്നു, ഞായറാഴ്‌ചയാണ്‌ ഫുട്‌ബോൾ ലോകകപ്പിന്‌ കിക്കോഫ്‌.

മരുഭൂമിയിൽ പൊന്നുവിളയിച്ച ഖത്തറിന്റെ മണ്ണിലാണ്‌ ഇരുപത്തിരണ്ടാമത്തെ ലോകകപ്പ്‌. ഏഷ്യ രണ്ടാംതവണയാണ്‌ ആതിഥേയരാകുന്നത്‌. ഞായറാഴ്‌ച രാത്രി ഇന്ത്യൻ സമയം ഒമ്പതരയ്‌ക്ക്‌ അൽ ഖോർ നഗരത്തിലെ അൽ ബെയ്‌ത്ത്‌ സ്‌റ്റേഡിയത്തിൽ ഉദ്‌ഘാടനമത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. 32 ടീം, 64 കളി, 831 കളിക്കാർ. ഒടുവിൽ ഡിസംബർ 18ന്‌ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ പുതിയ ചാമ്പ്യനെ വരവേൽക്കും. ഫുട്‌ബോളിന്റെ ഈ മഹായുദ്ധം ലോകം കണ്ണുചിമ്മാതെ കണ്ടിരിക്കും.

ഫുട്‌ബോളിന്റെ തലവര മാറിയകാലത്താണ്‌ ഖത്തർ ആതിഥേയരാകുന്നത്‌. സുന്ദര കളിക്കൊപ്പം വിപണിയും പിടിമുറുക്കിയ കാലം. വേദി അനുവദിച്ച്‌ 12 വർഷത്തിനുള്ളിലാണ്‌ കൊച്ച്‌ അറബ്‌രാജ്യം ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന്‌ സജ്ജമായത്‌. യൂറോപ്യൻ രാജ്യങ്ങളും പാശ്ചാത്യ മാധ്യമങ്ങളും ഉയർത്തിയ ആക്ഷേപങ്ങളിൽ പതറാതെ അടിസ്ഥാനസൗകര്യങ്ങളൊരുക്കി. കിരീടപ്പോര്‌ ഇക്കുറിയും യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലായിരിക്കും. ഇവിടെയും കാഴ്‌ചക്കാരന്റെ റോളാകും ആഫ്രിക്കയ്‌ക്കും ഏഷ്യക്കും. ഫ്രാൻസാണ്‌ നിലവിലെ ചാമ്പ്യന്മാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top