ലണ്ടൻ
ചാമ്പ്യൻസ് ഫുട്‌ബോൾ ലീഗിലെ വിലക്കിൽനിന്ന് മാഞ്ചസ്‌റ്റർ സിറ്റിയെ കായിക തർക്ക പരിഹാര കോടതി കാത്തു. സിറ്റിക്ക് അടുത്തവർഷം ചാമ്പ്യൻസ് ലീഗിൽ കളിക്കാം. രണ്ട് വർഷമാണ് യുവേഫ സിറ്റിയെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽനിന്ന് വിലക്കിയിരുന്നത്. ഇതിനെതിരെ സിറ്റി കായിക കോടതിയെ സമീപിക്കുകയായിരുന്നു.
2012–-16 കാലത്ത് സാമ്പത്തിക ചട്ടം ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് യുവേഫ സിറ്റിയെ വിലക്കിയത്. ഏകദേശം 255 കോടി രൂപ പിഴയും ചുമത്തിയിരുന്നു. ഈ പിഴ 85 കോടി രൂപയായി കായിക കോടതി ഇളവ് ചെയ്‌തു. ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനം നേടിയ സിറ്റിക്ക് ഈ വിധി വലിയ ആശ്വാസം നൽകും. ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത. സിറ്റിക്ക് വിലക്ക് കിട്ടിയാൽ അഞ്ചാം സ്ഥാനക്കാർക്കും കടക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വിധി സിറ്റിക്ക് അനുകൂലമായതോടെ ആ സാധ്യത അവസാനിച്ചു. ലീഗിൽ മൂന്ന്, നാല് സ്ഥാനങ്ങൾക്കുവേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്.
സിറ്റി ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിന് അരികെയാണ്. ആദ്യപാദ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ 2–-1ന് തോൽപ്പിച്ചു. രണ്ടാംപാദം ആഗസ്‌തിൽ സിറ്റിയുടെ തട്ടകത്തിലാണ്. ക്വാർട്ടറിൽ കടന്നാൽ യുവന്റസോ ല്യോണോ ആയിരിക്കും എതിരാളികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..