മുംബൈ
ഐപിഎല്ലിൽ രണ്ടാംജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിനെ റഷീദ് ഖാനിലൂടെ കുരുക്കി ഗുജറാത്ത് ടൈറ്റൻസ്. രോഹിത് ശർമയെയും (28 പന്തിൽ 43) കീറൺ പൊള്ളാർഡിനെയും (14 പന്തിൽ 4) മടക്കിയ റഷീദ് മൂന്ന് ക്യാച്ചും നേടി കളംനിറഞ്ഞു. ആദ്യംബാറ്റ് ചെയ്‌ത മുംബൈ 6–-177ൽ അവസാനിപ്പിച്ചു. സിംഗപ്പൂരുകാരൻ ടിം ഡേവിഡിന്റെ (21 പന്തിൽ 44) വെടിക്കെട്ടാണ് മുംബൈയെ കാത്തത്. ഇഷാൻ കിഷൻ 29 പന്തിൽ 45 റണ്ണുമെടുത്തു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കമായിരുന്നു. രോഹിതും ഇഷാനും കത്തിക്കയറി. 74 റണ്ണാണ് ഇരുവരും ചേർത്തത്. എട്ടാംഓവറിൽ രോഹിതിനെ വിക്കറ്റിനുമുന്നിൽ കുരുക്കി റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്‌റ്റൻ മടങ്ങിയതോടെ മുംബൈ ക്ഷീണിച്ചു. സൂര്യകുമാർ യാദവിന് (11 പന്തിൽ 13) പതിവുശൈലിയിൽ ബാറ്റ് വീശാനായില്ല. പ്രദീപ് സങ്‌വാന്റെ പന്തിൽ റഷീദിന് പിടികൊടുത്ത് മടങ്ങി. ഇഷാനെ അൽസാരി ജോസഫ് പുറത്താക്കുകയായിരുന്നു. തിലക് വർമ (21) റണ്ണൗട്ടായി.
പൊള്ളാർഡ് വീണ്ടും നിരാശപ്പെടുത്തി. മോശം സ്‌കോറിൽ ഇന്നിങ്‌സ് അവസാനിപ്പിക്കാനിരിക്കേയാണ് മുംബൈയുടെ രക്ഷകനായി ഡേവിഡ് അവതരിച്ചത്. നാല് സിക്‌സറും രണ്ട് ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. നാലോവറിൽ 24 റൺ വഴങ്ങിയാണ് റഷീദ് രണ്ട് വിക്കറ്റ് നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..