ലണ്ടൻ
ഇംഗ്ലീഷ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്‌ക്ക് അർജന്റീന മധ്യനിരക്കാരൻ എൺസോ ഫെർണാണ്ടസിനെ ടീമിലെത്തിച്ച് ചെൽസി. 1080 കോടി രൂപയാണ് എട്ടരവർഷത്തേക്ക് ഇരുപത്തിരണ്ടുകാരന് ചെൽസി നൽകുക. ഖത്തർ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്ത എൺസോ ബെൻഫിക്കയിൽനിന്നാണ് പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറിയത്. 29 കളിയിൽ നാല് ഗോളടിച്ചു.
മാഞ്ചസ്റ്റർ സിറ്റി താരം ജാക്ക് ഗ്രീലിഷായിരുന്നു ഇതുവരെയും ഇംഗ്ലീഷ് ഫുട്‌ബോളിൽ ഉയർന്ന പ്രതിഫലമുള്ള താരം. ലോകഫുട്‌ബോളിൽ ഏറ്റവും വലിയ ആറാമത്തെ കരാർകൂടിയായി എൺസോയുടേത്. ജനുവരി താരകൈമാറ്റ ജാലകത്തിലെ അവസാന ദിനത്തിലായിരുന്നു അർജന്റീനക്കാരനെ ചെൽസി റാഞ്ചിയത്.
ലോകകപ്പിൽ അർജന്റീനയ്‌ക്കായി മികച്ച പ്രകടനമായിരുന്നു മധ്യനിരക്കാരന്റേത്. ഗ്രൂപ്പ് മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ തകർപ്പൻ ഗോളോടെ ശ്രദ്ധിക്കപ്പെട്ടു. ഫൈനൽ ഉൾപ്പെടെ എല്ലാ കളിയിലും പിന്നീട് കളിച്ചു. പ്രതിരോധിക്കാനും ആക്രമിക്കാനും ഒരുപോലെ മിടുക്കുണ്ട്. പുതിയ അമേരിക്കൻ ഉടമയായ ടോഡ് ബൊഹ്‌ലിക്കുകീഴിൽ പണം വാരിയെറിയുകയാണ് ചെൽസി. 17 കളിക്കാർക്കായി ഇതുവരെ 5500 കോടി രൂപ ചെലവിട്ടു. ഇതിനിടെ ബയേൺ മ്യൂണിക് മധ്യനിരക്കാരൻ മാഴ്‌സെൽ സബിറ്റ്‌സറെ വായ്‌പ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..