ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് ഇനി നാല് പോയിന്റ് കൂടി. കെവിൻ ഡി ബ്രയ്നിന്റെ മാസ്‌മരിക പ്രകടനത്തിന്റെ ബലത്തിൽ വൂൾവറാംപ്ടൺ വാണ്ടറേഴ്സിനെ 5–1ന് തകർത്താണ് സിറ്റിയുടെ മുന്നേറ്റം. ലീഗിൽ രണ്ടുകളിശേഷിക്കെ രണ്ടാമതുള്ള ലിവർപൂളിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ് സിറ്റി.
കഴിഞ്ഞ അഞ്ച് സീസണിനിടയിലെ നാലാം കിരീടമാണ് പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്റെയും ലക്ഷ്യം. വൂൾവ്സിനെതിരെ നാല് ഗോളാണ് ഡി ബ്രയ്ൻ തൊടുത്തത്. ഒരെണ്ണം റഹീം സ്റ്റെർലിങ്ങും നേടി. സിറ്റിയുടെ എല്ലാ നേട്ടങ്ങളുടെയും ശക്തി സ്രോതസ്സായ ഡി ബ്രയ്ൻ ഇക്കുറി മിന്നുന്ന വ്യക്തിഗത പ്രകടനംകൊണ്ടാണ് കളംനിറഞ്ഞത്. കളിയുടെ തുടക്കത്തിൽത്തന്നെ ഡി ബ്രയ്ൻ സിറ്റിക്ക് ലീഡ് നൽകി. ഒരെണ്ണം പെട്ടെന്ന് തിരിച്ചടിച്ചെങ്കിലും വൂൾവ്സിന് തുടർന്നുള്ള നിമിഷങ്ങളിൽ പിടിച്ചുനിൽക്കാനായില്ല.
വെസ്റ്റ് ഹാം യുണെെറ്റഡിനെതിരെ 15നും ആസ്റ്റൺ വില്ലക്കെതിരെ 22നുമാണ് സിറ്റിയുടെ ശേഷിക്കുന്ന മത്സരങ്ങൾ. സതാംപ്‌ടണും വൂൾവ്‌സുമാണ് ലിവർപൂളിന്റെ അടുത്ത എതിരാളികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..