ദുബായ്
തോൽപ്പിക്കാൻ എളുപ്പമല്ല ഡേവിഡ് വാർണറെ. നാലു വർഷംമുമ്പ് പന്തുചുരുണ്ടൽ വിവാദത്തിൽ ഓസ്ട്രേലിയൻ ടീമിൽനിന്ന് പുറത്തായതാണ് ഇടംകെെയൻ ബാറ്റർ. കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടും ഒരിക്കൽപ്പോലും പ്രതികരിച്ചില്ല. ടീമിൽ തിരിച്ചെത്തിയപ്പോഴും ബാറ്റിലൂടെ മാത്രമായിരുന്നു പ്രതികരണം. ഐപിഎൽ പുതിയ സീസണിൽ സൺറൈസേഴ്സ് ഹെെദരാബാദ് ക്യാപ്റ്റൻസ്ഥാനത്തുനിന്ന് പുറത്താക്കിയപ്പോഴും മിണ്ടിയില്ല. കളിക്കാൻ അവസരം നൽകാത്തതിലും പരിഭവം പറഞ്ഞില്ല.
എല്ലാവരും തള്ളിക്കളഞ്ഞ പോരാളി ഓസീസിന് വജ്രായുധമായിരുന്നു. ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ ആദ്യമായി ഓസീസ് മുത്തമിട്ടപ്പോൾ വാർണറായി താരം. ഐപിഎല്ലിൽ ഈ സീസണിൽ എട്ട് കളികളാണ് കിട്ടിയത്. അതിൽ രണ്ടുപ്രാവശ്യം റണ്ണൗട്ടായി. 2014 മുതൽ 2020 വരെ തകർപ്പൻ കളി പുറത്തെടുത്ത ഓപ്പണറെയാണ് ഹെെദരാബാദ് ചില കളികളിലെ മോശം പ്രകടനത്തിൽ ഒഴിവാക്കിയത്.
ലോകകപ്പിലെ മികവിനുള്ള അംഗീകാരമായി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പുരസ്‌കാരം. ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഓസീസിന്റെ ജയമുറപ്പാക്കിയ 53 റൺ. സെമിയിൽ പാകിസ്ഥാനെതിരെ 49. വെസ്‌റ്റിൻഡീസിനെതിരെ 89. ഏഴ് കളിയിൽ നേടിയത് 289 റൺ. ബാബർ അസമിനു പിറകിൽ (303) റണ്ണടിയിൽ രണ്ടാംസ്ഥാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..