മെൽബൺ
അത്ഭുതലോകത്താണ് ഫ്രഞ്ചുകാരി ആലീസ് കോർനെറ്റ്. 17 വർഷത്തിനിടെ ആദ്യമായി ഒരു ഗ്രാന്റ്‌സ്ലാം ടെന്നീസ് ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിലെത്തി. ഓസ്‌ട്രേലിയൻ ഓപ്പൺ അവരുടെ 63–-ാമത്തെ ഗ്രാന്റ്‌സ്ലാം ടൂർണമെന്റായിരുന്നു. കളിച്ച 62 ഗ്രാന്റ്‌സ്ലാം ടൂർണമെന്റുകളിലും നാലാംറൗണ്ടിനപ്പുറം പോയിട്ടില്ല.
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ 32–-ാംവയസ്സിലാണ് നേട്ടം. മുൻ ഒന്നാംറാങ്കുകാരിയായ സിമോണ ഹാലെപിനെ 6–-4, 3–-6, 6–-4ന് തോൽപ്പിച്ചാണ് 61–-ാംറാങ്കുകാരിയുടെ മുന്നേറ്റം. തുടർച്ചയായി 17–-ാംതവണയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കുന്നത്. ക്വാർട്ടറിൽ അമേരിക്കയുടെ ഡാനിയേല കോളിൻസാണ് എതിരാളി.
‘ഞാനൊരു അത്ഭുതലോകത്താണ്. ഒരിക്കൽ എനിക്കത് സാധിക്കുമെന്ന് കരുതിയിരുന്നു. പക്ഷേ, ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നതാണ് സത്യം’–- കോർനെറ്റ് പറഞ്ഞു. ബെൽജിയത്തിന്റെ എലിസെ മെർടെൻസിനെ 4–-6, 6–-4, 6–-4ന് തോൽപ്പിച്ചാണ് ഡാനിയേല കോളിൻസ് എത്തിയത്. പോളിഷ് താരം ഇഗ സ്വിയാടെകും അവസാന എട്ടിൽ സ്ഥാനംപിടിച്ചു. റുമാനിയക്കാരി സൊറന സിർസ്‌റ്റിയയെ 5–-7, 6–-3, 6–-3ന് പരാജയപ്പെടുത്തി.
പുരുഷവിഭാഗം ക്വാർട്ടർ റഷ്യയുടെ ഡാനിൽ മെദ്‌വദേവും ക്യാനഡയുടെ ഫെലിക്‌സ് ഓഗറും തമ്മിലാണ്. മെദ്‌വദേവ് അമേരിക്കയുടെ മാക്‌സിം ക്രെസിയെ കീഴടക്കിയപ്പോൾ ഓഗർ ക്രൊയേഷ്യയുടെ മരിൻ സിലികിനെ മറികടന്നു. ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും ഇറ്റാലിയുടെ ജന്നിക് സിന്നറും ക്വാർട്ടർ ഉറപ്പാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..