മനാമ > മനുഷ്യാനുഭവത്തിന്റെ വിസ്തൃതിയിലേക്കു നിരന്തരമായി കടന്നു നില്‍ക്കുകയും ആ ജീവിത യാഥാര്‍ഥ്യങ്ങളെ ഉള്‍കൊള്ളാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് സാഹിത്യമെന്ന് പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു.
നമ്മളില്‍ നിന്നും നമ്മെ പുറത്തു കൊണ്ടുവരികയും നാമല്ലാത്തതിലേക്കു ജീവിതത്തെ കൊണ്ടുപോകുകയും ചെയ്യുന്ന കവാടമാണ് സാഹിത്യവും കലയും തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഹറൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുനില്‍ പി ഇളയിടം.
വിമര്‍ശകര്‍ പോലും ആദരിക്കുന്ന പാണ്ഡിത്യവും ധൈഷണികതയുമാണ് സുനില്‍ പി ഇളയിടത്തെ സവിശേഷമാക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.
കോവിഡാനന്തരം സാഹിത്യ സംസ്‌ക്കാരിക മേഖലയിലുണ്ടായ അനിശ്ചിതത്തെ മറികടക്കാന്‍ സുനില്‍ പി ഇളയിടത്തിന്റെ സാന്നിദ്ധ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ പറഞ്ഞു.
മലയാളം പാഠശാല, സാഹിത്യവേദി, പ്രസംഗവേദി,ക്വിസ് ക്ലബ്ബ് തുടങ്ങിയ ഉപവിഭാഗങ്ങള്‍, അടങ്ങിയവയാണ് സാഹിത്യ വിഭാഗം. ഉദ്ഘാടന ചടങ്ങില്‍ മുന്‍ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഷാനവാസ് ഖാന്‍ രചിച്ച ഇമ്പാ നസ് എന്ന ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു.
ബികെഎസ് ഡിസി അന്താരഷ്ട പുസ്തകമേളയുടെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കണ്‍വീനര്‍ പ്രശാന്ത് മുരളീധര്‍, അനഘ രാജീവ്, അനു ബി കുറുപ്പ്, രേണു ഉണ്ണികൃഷ്ണന്‍, നന്ദകുമാര്‍ എടപ്പാള്‍, വേണുഗോപാല്‍, സന്ധ്യ ജയരാജ് എന്നിവരും പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ സ്വാതിയും സംഘവും തരുണി എന്ന സംഗീത നൃത്ത ശില്‍പ്പം അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..