അബുദാബി> മുൻ മന്ത്രിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കരുത്തനായ സാരഥിയുമായിരുന്ന ടി ശിവദാസ മേനോന്റെ വേർപാടിൽ ശക്തി തിയറ്റേഴ്‌സ് അബുദാബി അനുശോചിച്ചു. മികച്ച ഭരണാധികാരി, ഉത്തമ കമ്മ്യൂണിസ്റ്റ്, ഉജ്ജ്വലവാഗ്മി, അടിപതറാത്ത സമരപോരാളി എന്നീ നിലകളിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതു സമൂഹത്തിനിടയിൽ പൊതു സ്വീകാര്യത ലഭിച്ച നേതാവായിരുന്നു അദ്ദേഹം.
സമ്പന്നകുടുംബത്തിൽ പിറന്ന ശിവദാസമേനോൻ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായി ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ കണ്ണിയായിക്കൊണ്ടായിരുന്നു പൊതുപ്രവർത്തനങ്ങളിൽ സജീവമായത്.
നിയമസഭയെ പാഠശാലയാക്കി മാറ്റിയ ധനമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ വള്ളുവനാടൻ മലയാളവും സംസ്കൃതവും സംഗീതവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള നർമം തുളുമ്പുന്ന പ്രഭാഷണം ഏവരെയും പിടിച്ചിരുത്തത്തക്കതായിരുന്നുവെന്ന് ശക്തി പ്രസിഡന്റ് ടി. കെ. മനോജും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്തമായി നൽകിയ അനുസ്മരണ സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..