11 May Saturday
അറബ്-കേരള സാംസ്‌കാരികോത്സവം: ഒരുക്കം പുരോഗമിക്കുന്നു

പ്രതിഭ 'പാലം-ദി ബ്രഡ്ജ് ' നവംബര്‍ മൂന്നിനും നാലിനും

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2022
മനാമ > ബഹ്‌റിന്‍ പ്രതിഭ നവംബര്‍ 3, 4 തീയതികളില്‍ 'പാലം ദി ബ്രിഡ്ജ് 2022' എന്ന് പേരില്‍ അറബ്- കേരള സാംസ്‌ക്കാരികോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പിഴൂഷ് ശ്രീവാസ്തവ, സംസ്ഥാന തദ്ദേശ ഭരണമന്ത്രി എംബി രാജേഷ്, ബഹ്‌റൈന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, മനാമ എംപി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും ഖത്തര്‍ എഞ്ചിനിയറിംഗ് മാനേജിംഗ് എംഡിയുമായ ബാബുരാജിനെ ചടങ്ങില്‍ ആദരിക്കും. 
 
രണ്ടു രാത്രിയും ഒരു പകലുമായി ബഹ്‌റൈന്‍ കേരളീയ സമാജം അങ്കണത്തില്‍ നടക്കുന്ന സാംസ്‌ക്കാരികോത്സവത്തിന് ഒരുക്കം പുരോഗമിക്കുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ പി ശ്രീജിത്, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍, പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ ജോയ് വെട്ടിയാടന്‍ എന്നിവര്‍ അറിയിച്ചു. വിവിധ കലാപരിപാടികളണ് അണിയറയില്‍ ഒരുങ്ങുന്നത്. 
 
നവംബര്‍ 3 വ്യാഴം വൈകിട്ട് ഏഴിന് പരിപാടികള്‍ ആരംഭിക്കും. സന്തോഷ് കൈലാസ് നേതൃത്വം നല്‍കുന്ന അമ്പത് കലാകാരന്‍മാര്‍ അടങ്ങുന്ന പഞ്ചാരി മേളത്തോടെ അരങ്ങ് ഉണരും. തുടര്‍ന്ന് ബഹ്‌റിനിലെ അറിയപ്പെടുന്ന ഡാന്‍സ് കോറിയോ ഗ്രാഫറും നര്‍ത്തകിയുമായ വിദ്യ ടീച്ചറുടെ  നേതൃത്വത്തിലെ മോഹിനിയാട്ടം, ഐശ്വര്യ രജ്ഞിത്തിന്റെ നേതൃത്വത്തില്‍ അറബിക് ഡാന്‍സ്, സമീര്‍ ബിന്‍സി-ഇമാം മജ്ബൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൂഫി സംഗീതം എന്നിവ അരങ്ങേറും. ഗള്‍ഫില്‍ ആദ്യമായാണ് ഇവരുടെ സൂഫി സംഗീതം അരങ്ങേറുന്നത്. ഹിന്ദി, അറബിക്, പേര്‍ഷ്യന്‍, ഉറുദു, മലയാളം എന്നീ ഭാഷയിലാണ് ഇവരുടെ സംഗീതം. 
 
രണ്ടാം ദിവസമായ 4 വെള്ളി രാവിലെ ഒന്‍പതു മുതല്‍ വിവിധ അറബിക് ബാന്റുകളും ബഹ്‌റൈിനിലെ അറിയപ്പെടുന്ന കലാകാരന്‍മാരുടെ നേതൃത്വത്തില്‍ നൃത്തം,  പ്രതിഭ സ്വരലയ, മനാമ, ്മുഹറഖ് എന്നീ മേഖലക്ക് കീഴിലെ സംഗീത ബാന്റുകളുടെ ഫ്യൂഷന്‍ അടക്കമുള്ള സംഗീത പരിപാടികള്‍, ബഹ്‌റൈന്‍ തനത് കലകള്‍കൊപ്പം പ്രതിഭ അംഗങ്ങളും, സൗഹൃദ സംഘങ്ങളും അണിയിച്ചൊരുക്കുന്ന പൂരക്കളി, തോറ്റം, തെയ്യം, ഒപ്പന, പടയണി, ദഫ് മുട്ട്, കോല്‍ക്കളി, കുട്ടികളുടെ പരിപാടികള്‍, ചാക്യാര്‍ കൂത്ത്, ഓട്ടം തുള്ളല്‍, പാവ നാടകം എന്നിവയും അരങ്ങേറും, 
 
സമാജത്തിന്റെ അങ്കണത്തില്‍ ഒരുക്കുന്ന പ്രദര്‍ശനത്തില്‍ ബേക്കല്‍ കോട്ട. മിഠായിത്തെരുവ്, ജൂത തെരുവ്, തിരുവനന്തപുരം പാളയം, ബാബല്‍ ബഹ്‌റൈന്‍ എന്നിവ ഒരുക്കം. വിവിധ ഫുഡ് സ്റ്റാളുകള്‍, ശാസ്ത്ര സ്റ്റാളുകള്‍ എന്നിവക്കു പുറമേ വനിത ചിത്ര കരകൗശല പ്രദര്‍ശനം, ഫൊട്ടോഗ്രഫി പ്രദര്‍ശനം, ബഹ്‌റൈനിലെ ഇന്ത്യന്‍ ശില്പികളുടെ ശില്പ പ്രദര്‍ശനം,  മാജിക് കോര്‍ണര്‍, സൈക്കിള്‍ ബാലന്‍സ് എന്നിവയും അരങ്ങേറും. 
 
വൈകീട്ട് നാലിന്് സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പ്രതിഭയുടെ 26 യുനിറ്റുകള്‍, അതിന്റെ 13 സബ് കമ്മിറ്റികള്‍ എന്നിവ ചേര്‍ന്ന് കേരള സാംസ്‌കാരിക ചരിത്രം അവതരിപ്പിക്കും. അവര്‍ക്കൊപ്പം തനത് നൃത്തവുമായി ബഹ്‌റൈന്‍ കലാകാരന്‍മാര്‍ അണിനിരക്കും. 
 
വൈകിട്ട് ആറിന് സമാപന പരിപാടിയില്‍ മന്ത്രി എംബി രാജേഷും ബഹ്‌റൈനിലെ സാംസ്‌ക്കാരിക ഭരണ നേതൃത്വത്തിലെ പ്രമുഖരും പങ്കെടുക്കും. രാത്രി എട്ടിന് ഗ്രാന്റ് ഫിനാലെയില്‍ കടുവ ഫെയിം അതുല്‍ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ സംഘം ഒരുക്കുന്ന കോംബോ സംഗീത വിരുന്ന് അരങ്ങേറും.
 
രണ്ടു ദിവസവും പരിപാടിയിലേക്ക് എല്ലാവര്‍ക്കും പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
 
ചെയര്‍മാന്‍ പി ശ്രീജിത്. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ അടങ്ങിയ 201 അംഗ സംഘാടക സമിതിയാണ് പാലം  ദി ബ്രിഡ്ജ് എന്ന സാംസ്‌ക്കാരികോത്സവം വിജയപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നത്. 
 
മെഗാ മാര്‍ട്ട് ടൈറ്റില്‍ സ്‌പോണ്‍സറായ പാലം ദി ബ്രിഡ്ജില്‍ പ്രശസ്ത ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ  ലുലുവും കൈ കോര്‍ക്കുന്നു. പ്രമുഖ പണമിടപാട് സ്ഥാപനമായ ബിഎഫ്‌സി, നിര്‍മ്മാണ രംഗത്തെ പ്രമുഖരായ വികെഎല്‍ ഹോള്‍ഡിംഗ്‌സ്, ഇന്‍ഡ്രസ്റ്റീയല്‍ സേഫ്റ്റിയില്‍ പ്രശസ്തരായ നാഷണല്‍ സേഫ്റ്റി, പ്രശസ്തമായ ഖത്തര്‍ എഞ്ചിനിയറിംഗ് ലാബോറട്ടറീസ് എന്നീ പ്രമുഖ കമ്പനികളാണ് പരിപാടിയുടെ പ്രമുഖ പ്രായോജകര്‍. 
 
 
 

 

 

 

 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top