മനാമ > ബഹ്‌റൈന്‍ പ്രതിഭയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ സ്ഥാപക നേതാവും മുന്‍ പ്രസിഡന്റും ബഹ്‌റൈന്‍ കേരളീയ സമാജം മുന്‍ ജനറല്‍ സെക്രട്ടറിയുമായ പിടി തോമസിന് സമുചിത യാത്രയയപ്പ് നല്‍കി.
പ്രതിഭയില്‍ കോവിഡു മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രതിഭ പ്രസിഡന്റ് കെഎം സതീഷ് അധ്യക്ഷനായി. പി ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം വഴി യാത്രയയപ്പില്‍ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് പ്രതിഭയുടെ മൊമെന്റോ സമ്മാനിച്ചു. കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ കെടി സലിം, റഫീഖ് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
നാലു പതിറ്റാണ്ടു മുന്‍പ് ബഹ്‌റൈനില്‍ എത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ പിടി തോമസ് ബിഡിഎഫിന് കീഴിലെ റോയല്‍ ബഹ്‌റൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനം അനുഷ്ഠിക്കുക ആയിരുന്നു .
ബഹ്‌റൈനിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനായ തോമസ് വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് അംഗമായ അദ്ദേഹം നല്ല ഒരു പ്രാസംഗികനും എഴുത്തുകാരനായും നാടക നടനും ഗാനരചയിതാവും സംഗീത സംവിധായകനുമാണ്. അറിയപ്പെടുന്ന പുല്ലാംകുഴല്‍ വിദഗ്‌നനാണ് . കഥാപ്രസംഗ രംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം രണ്ടു തവണ കേരളീയ സമാജം കലാ പ്രതിഭയായിരുന്നു.
ഭാര്യ മോളി തോമസ് പ്രതിഭ വനിതാ വേദിയിലെ തുടക്കം മുതലുള്ള നിറ സാന്നിധ്യമാണ്. ഭര്‍ത്താവിനൊപ്പം പൊതു പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.
പരന്ന വായന ശീലമാക്കിയ തോമസിന് അമൂല്യമായ പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ഉണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..