മനാമ> ലോകകപ്പ് ഫുട്‌ബോൾ ട്രോഫി ഏറ്റുവാങ്ങുമ്പോൾ അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസി ധരിച്ച ബിഷ്‌തിന് പത്തു ലക്ഷം ഡോളർ വാഗ്ദാനം. ഒമാനി ഷൂറ കൗൺസിൽ അംഗവും ഒമാനി ലോയേഴ്‌സ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റുമായ അഹമ്മദ് അൽ ബർവാനിയാണ് മെസിയുടെ ബിഷ്ത് സ്വന്തമാക്കാൻ പത്തുലക്ഷം ഡോളർ (ഏതാണ്ട് 8,28,42,600 രൂപ) വാഗ്ദാനം ചെയ്തത്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഉയർന്ന അറബ് പൗരൻമാർ ഔദ്യോഗിക ചടങ്ങുകൾക്കും മറ്റും ധരിക്കുന്ന പരമ്പരാഗത മേൽ വസ്ത്രമാണ് ബിഷ്ത്. രാജകീയതയുടെയും അന്തസ്സിന്റെയും ബഹുമാനത്തിന്റെയും ഉയർന്ന പദവിയുടെയും പ്രതീകമാണ് ബിഷ്ത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ് ധരിക്കുക. രാജാക്കൻമാർ, മുതിർന്ന മത വ്യക്തികൾ, രാഷ്ട്രീയ പദവിയിലുള്ളവർ, ഗോത്ര നേതാക്കൾ എന്നിവർ വൻ വിജയങ്ങൾ നേടിയതിനെ ഇത് പ്രതിനിധീകരിക്കുന്നു. രാജകീയ സ്ഥാനം അലങ്കിരിക്കുന്നവർ ഒരാളെ ബിഷ്ത് അണിയിച്ചാൽ അയാളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നാണ് അർഥം.
ഞയാറാഴ്ച ലുസൈൽ സ്‌റ്റേഡിയത്തിൽ കപ്പ് ഉയർത്തുന്നതിന് തൊട്ടുമുൻപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ അൽതാനിയാണ് മെസ്സിയെ ബിഷ്ത് ധരിപ്പിച്ചത്. സുവർണ കരയോടുകൂടിയ സുതാര്യമായ ബിഷ്ത് ധരിച്ചായിരുന്നു മെസ്സി കപ്പ് ഉയർത്തിയത്. ഈ രംഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേർ തത്സമയം വീക്ഷിച്ചു. ഇതിന്റെ വീഡിയോയും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി. ബിഷ്തിനെക്കുറിച്ച് അറിയാൻ ഗൂഗിളിൽ അതോടെ അന്വേഷണമായി. പിറ്റേദിവസം ദോഹയിലെ പരമ്പരാഗത മാർക്കറ്റായ സൂഖ് വാഖിഫിൽ ബിഷ്ത് വാങ്ങാൻ വിദേശികളുടെ തിക്കും തിരക്കും അനുഭവപ്പെട്ടു. വാങ്ങാൻ എത്തിയവരിൽ ഏറെയും അർജന്റീനക്കാർ. ഖത്തറിൽ കിരീടം ചൂടിയ ഓർ്മ്മക്കായാണ് ബിഷ്ത് വാങ്ങുന്നതെന്നായിരുന്നു ആരാധർ അഭിപ്രായപ്പെട്ടത്.
സൂഖിലെ ബിഷ്ത് അൽസാലേം വർക്ക് ഷോപ്പിലാണ് മെസ്സിയുടെ ബിഷ്ത് തയ്യാറാക്കിയത്. 2,200 ഡോളറാണ് വില. രണ്ട് ബിഷ്തായിരുന്നു ഇവിടെ നിന്നും ലോകകപ്പ് ഉദ്യോഗ്‌സഥർ വാങ്ങിയത്. ഏറ്റവും ഭാരം കുറഞ്ഞതും സുതാര്യവുമായ തുണികൊണ്ടുള്ള ബിഷ്തായിരുന്നു ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എന്നാൽ ആർക്കു വേണ്ടിയാണ് ഇവ വാങ്ങിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നില്ല. കൈകൊണ്ട് തുന്നിയതായിരുന്നു ഇവ രണ്ടും. ജർമനിയിൽ നിന്നുള്ള സ്വർണ നൂലിലും ജപ്പാനിൽ നിന്നുള്ള നജാഫി കോട്ടർ തുണിയും ചേർ്ത്താണ് ണെമസിയുടെ ബിഷ്ത് തുന്നിയതെന്ന് ജീവനക്കാർ പറഞ്ഞു. സാധാരണ ഓരോ ബിഷ്തും തയ്യാറാക്കാൻ ഒരാഴ്ച എടുക്കും. തുടർന്ന് ഏഴു ഘട്ടങ്ങളിലൂടെ കടന്നു പോകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..