കുവൈത്ത് സിറ്റി > രാജ്യത്തിന്റെ അറുപതാമത് ദേശീയ ദിനം ആഘോഷങ്ങളില്ലാതെയായാണ് കടന്നുപോകുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പൂർണ്ണമായും ആഘോഷ പരിപാടികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചത്. രാജ്യം ഇറാഖ് അധിനിവേശത്തിൽ നിന്നും മോചിതമായതിന്റെ മുപ്പതാം വാർഷികവും ഈ വേളയിലാണ് കടന്നു വരുന്നത്. സാധാരണ ഗതിയിൽ അതിവിപുലമായ തോതിലാണ് രാജ്യത്ത് ഈ ദിവസങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാറ്. എന്നാൽ ഈ വർഷമാകട്ടെ മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻ വിയോഗവും ആഘോഷത്തിന്റെ പൊലിമ ചോരാൻ കാരണമായിട്ടുണ്ട്.
കൂടിച്ചേരലുകളും മറ്റു ആഘോഷ പരിപാടികളുമൊന്നുമില്ലെങ്കിലും തെരുവകൾ അലങ്കരിച്ചും വീടുകളിലും കെട്ടിടങ്ങലിലും കൊടി തോരണങ്ങൾ തൂക്കിയും രാജ്യത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ സ്വദേശികളും അന്നം തരുന്ന നാടിനോടുള്ള കൂറ് പ്രകടിപ്പിച്ച് പ്രവാസികളും ഈ അവസരത്തിൽ കുവൈറ്റിന് ആശംസ അറീയിക്കുകയാണ്. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതെങ്കിലും ആധുനിക കുവൈറ്റിന്റെ ശില്പിയായ അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിെൻറ സ്ഥാനാരോഹണ ചടങ്ങ് നടന്ന 1950 ഫെബ്രുവരി 25െൻറ സ്മരണ നില നിർത്താൻ രണ്ടു വർഷത്തിന് ശേഷം ആഘോഷ ദിനം ഫെബ്രവരി 25 ലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 1990 ൽ ഇറാഖ് കുവൈറ്റിനെ കീഴടക്കുകയും 1991 ഫെബ്രവരി 26 നു അവസാനത്തെ ഇറാഖ് യുദ്ധ ടാങ്കറും രാജ്യാതിർത്തി കടന്നു രാജ്യം മോചിതമായതിന്റെ ദിനാചരണം കൂടി വന്നു ചേർന്നതോടെ ഫെബ്രവരി 25 26 ദിവസങ്ങൾ കുവൈറ്റ് ജനതക്ക് ആഘോഷങ്ങളങ്ങുളുടെ ഇരട്ടി മധുരമാകുകയായിരുന്നു. പഴയകാല ഭരണാധികാരികൾ തുടങ്ങിവെച്ച വികസന പ്രവർത്തങ്ങൾ കൂടുതൽ സജീവതയോടെ തുടരാൻ തന്നെയാണ് പുതിയ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ സബയുടെയും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ സബയുടെയും നേതൃത്വത്തിലുള്ള ഭരണ നേതൃത്വം ലക്ഷ്യമിടുന്നത്.
എന്തായാലും ഔദ്യോഗിക ആഘോഷങ്ങൾ ഇല്ലെങ്കിലും, ആളുകൾ ഒത്തുചേരുന്നത് രോഗ വ്യാപനത്തിന് വഴിവെക്കുമെന്ന കാരണത്താൽ എല്ലാ സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. വിലക്കുകളും പ്രയാസങ്ങളുമില്ലാതെ അടുത്ത വർഷമെങ്കിലും ആഘോഷങ്ങൾ നടക്കുമെന്ന പ്രതീക്ഷയിലുമാണ് രാജ്യത്തെ സ്വദേശികളും വിദേശികളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..