മനാമ> മനാമ: കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ രണ്ടു പേരും യുഎഇയില്‍ ഒരാളും മരിച്ചു.സൗദിയിലെ മദീനയില്‍ രണ്ട് വിദേശികളാണ് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലമുള്ള മരണം പത്തായി. സൗദിയില്‍ ചൊവ്വാഴ്ച 50 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ മൊത്തം 165 രോഗമുക്തരായി.
ചൊവ്വാഴ്ച 110 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ ബാധിതര്‍ 1563 ആയി ഉയര്‍ന്നു. തലസ്ഥാനമായ റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്ക്കു ജിദ്ദയില്‍ 29 ഉം, മക്കയില്‍ 20 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ ചൊവ്വാഴ്ച 67 കാരനായ ഏഷ്യന്‍ വംശജനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ആറായി. 31 ഇന്ത്യക്കാരടക്കം 53 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമാനില്‍ 13 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതര്‍ 192 ആയി. 34 പേര്‍ രോഗമുക്തരായി.
കുവൈത്തില്‍ 23 പുതിയ കോവിഡ്-19 കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 289 ആയി.
ബഹ്റൈനില്‍ 52 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതര്‍ 268 ആയി. രണ്ടു പേര്‍ അത്യസന്ന നിലയലാണ്. 295 പേര്‍ ബഹ്റൈനില്‍ രോഗമുക്തരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..