മുംബൈ > ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ താരം ഷാരുഖ് ഖാന്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയാണ് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ഷാരുഖ് എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ജയിലുകളില്‍ സന്ദര്‍ശനത്തിന് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് താരത്തിന്റെ ജയില്‍ സന്ദര്‍ശനം. നേരത്തേ, ജയിലില്‍ തടവുകാരെ കാണാന്‍ പുറത്തുനിന്നുള്ള ആരെയും അനുവദിച്ചിരുന്നില്ല.
ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാരുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാരുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
ഇന്നലെ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷമുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് ആര്യന്‍ ആര്‍തര്‍ റോഡ് ജയിലില്‍ തുടരേണ്ടി വന്നത്. അതേസമയം, ആര്യന് ജാമ്യം തേടി അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..