പുണെ
പുണെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിലു(എസ്‌ഐഐ)ണ്ടായ തീപിടിത്തം കോവിഡ് വാക്സിന്‍ ഉത്പാദനത്തെ ബാധിക്കില്ലെങ്കിലും ഭാവിയില്‍ ബിസിജി, റോട്ട വൈറസ് വാക്‌സിന്‍ ഉൽപാദനത്തെ ബാധിക്കുമെന്ന് അധികൃതർ. തീപിടിത്തത്തിൽ നഷ്ടം ആയിരം കോടിക്ക് മുകളിലാണെന്ന് സിഇഒ അഡാല്‍ പൂനാവാല അവകാശപ്പെട്ടു.
പ്രത്യേക സാമ്പത്തിക മേഖലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് വ്യാഴാഴ്‌ച തീപിടിത്തമുണ്ടായത്. മരിച്ച അഞ്ചുപേരും കരാർ കമ്പനിയിലെ തൊഴിലാളികളാണ്. സംഭവത്തെക്കുറിച്ച് മഹാരാഷ്‌ട്ര സർക്കാരിന് കീഴിലുള്ള മൂന്ന് ഏജൻസി അന്വേഷണം ആരംഭിച്ചു. പുണെ മുൻസിപ്പൽ കോർപറേഷൻ, പുണെ മെട്രോ പൊളിറ്റൻ റീജ്യണൽ ഡെവലപ്‌മെന്റ് അതോറിറ്റി, മഹാരാഷ്‌ട്ര ഇൻഡസ്‌ട്രീയൽ ഡെവലപ്‌മെന്റ് കോർപറേഷൻ വിഭാഗങ്ങളുടെ അഗ്നിശമന വിഭാഗം തലവന്മാരാണ് അന്വേഷിക്കുന്നത്. ഹദപ്‌സർ പൊലീസ് കേസെടുത്തു. ഫോറൻസിസ് വിഭാഗം തെളിവെടുത്തു.
വെൽഡിങ്ങിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ് പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ യഥാർഥ കാരണം വിദഗ്‌ധ സമിതി അന്വേഷിക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..