ന്യൂഡൽഹി
കോൺഗ്രസിന്റെ മൃദുഹിന്ദുത്വം ഒരുക്കിയ തണലിൽ സംഘപരിവാറിന്റെ തീവ്രഹിന്ദുത്വം അയോധ്യയിൽ ബാബ്‌റി പള്ളി തകർത്തിട്ട് ഇന്നേക്ക് 30 വർഷം. 1992 ഡിസംബർ ആറിനാണ് ഇന്ത്യൻ മതനിരപേക്ഷതയ്‌ക്ക് ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ട് സംഘപരിവാർ ശക്തികൾ 500 വർഷത്തിനടുത്ത് പഴക്കമുള്ള പള്ളി തകർത്തത്. അന്ന് കേന്ദ്രത്തിൽ ഭരണം കൈയാളിയിരുന്നത് കോൺഗ്രസ്. അയോധ്യ ഉൾപ്പെടുന്ന യുപിയിൽ ബിജെപിയും. കർസേവയെന്ന പേരിൽ ആർഎസ്‌എസ്, വിഎച്ച്‌പി, ബിജെപി അക്രമിക്കൂട്ടം പള്ളിയുടെ മിനാരങ്ങൾ തച്ചുതകർക്കുമ്പോൾ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ കണ്ണടച്ചു. ‘ഇനിയും ഇടിക്ക്’, ‘തച്ചുതകർക്ക്’ തുടങ്ങിയ ആക്രോശങ്ങളുമായി എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, അശോക് സിംഗാൾ തുടങ്ങിയ പരിവാർ നേതാക്കൾ അക്രമികളെ പ്രോത്സാഹിപ്പിച്ചു. ഈ അക്രമിക്കൂട്ടം ശിക്ഷിക്കപ്പെട്ടില്ല.
പള്ളി നിലനിന്ന സ്ഥലം സുപ്രീംകോടതി ഏകപക്ഷീയമായ വിധിയിലൂടെ അമ്പലം നിർമാണത്തിനായി വിട്ടുനൽകി. പള്ളി തകർത്തത് ക്രിമിനൽക്കുറ്റമാണെന്ന ‘നിരീക്ഷണത്തോടെ’യായിരുന്നു കോടതിയുടെ അസാധാരണ വിധി. അദ്വാനി അടക്കമുള്ള പ്രതികളെ പ്രത്യേക സിബിഐ കോടതി ‘തെളിവുകളുടെ അഭാവത്തിൽ’ വിട്ടയച്ചു. അലഹബാദ് ഹൈക്കോടതി ഇത് ശരിവച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി അമ്പലം പണി പൂർത്തീകരിച്ച് ഒരിക്കൽക്കൂടി ശ്രീരാമന്റെ പേരിൽ തെരഞ്ഞെടുപ്പ് ജയമാണ് ലക്ഷ്യം. അയോധ്യയിൽനിന്ന് ഏറെ മാറി സർക്കാർ നൽകിയ ഭൂമിയിൽ പുതിയ പള്ളിയുടെ നിർമാണവും പുരോഗമിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..