ന്യൂഡല്‍ഹി > റെയില്‍വേ ലൈസെന്‍സ്ഡ് പോര്‍ട്ടര്‍മാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എളമരം കരീം എംപി റെയില്‍ മന്ത്രിക്ക് കത്ത് നല്‍കി. രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലായി ആയിരക്കണക്കിന് ലൈസെന്‍സ്ഡ് പോര്‍ട്ടര്‍മാര്‍ ജോലിചെയ്യുന്നുണ്ട്. യാത്രക്കാരുടെ പെട്ടികളും മറ്റും ചുമക്കുമ്പോള്‍ കിട്ടുന്ന കൂലി മാത്രമാണ് ഇത്തരം തൊഴിലാളികളുടെ വരുമാനം. കോവിഡ് പ്രതിരോധ നടപടികളെത്തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ഇന്ത്യന്‍ റെയില്‍വേ യാത്രാ തീവണ്ടികള്‍ നിര്‍ത്തിവയ്‌ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ തൊഴിലാളികള്‍ വരുമാനമില്ലാത്ത അവസ്ഥയിലാണ്.
റെയില്‍ വകുപ്പിലെ മറ്റെല്ലാ തൊഴിലാളികള്‍ക്കും ഈ കാലയളവിലും ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ഇതൊന്നുമില്ലാത്ത ആയിരക്കണക്കിന് വരുന്ന പോര്‍ട്ടര്‍മാരുടെ അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ പാവപ്പെട്ട തൊഴിലാളികളെക്കൂടി ഗുണഭോക്താക്കളാക്കി റെയില്‍വേ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം എന്ന് കത്തില്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..