26 April Friday
ശിക്ഷ ഉറപ്പാക്കുന്നതിൽ കേരളം മാതൃക

നീതി നിഷേധിക്കപ്പെടുന്നു; കുമിഞ്ഞുകൂടി കേസുകൾ

റിസേർച്ച്‌ ഡെസ്‌ക്‌Updated: Tuesday Sep 21, 2021

രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വലിയതോതിൽ വർധിച്ചു. ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ റിപ്പോർട്ട്‌ പ്രകാരം 1.31 കോടി ക്രിമിനൽ കേസാണ്‌ വിവിധ കോടതികളിൽ വിചാരണ പൂർത്തിയാക്കാനുള്ളത്‌. മൂന്നു വർഷത്തിനിടെ വിചാരണ പൂർത്തിയാകാത്ത കേസ്‌ 31 ലക്ഷത്തോളംകൂടി. 2017ൽ 99.7 ലക്ഷം കേസാണ്‌ കോടതിയിലുണ്ടായിരുന്നത്‌. തീർപ്പാകാതെ കിടക്കുന്ന കേസുകൾ ഈ കാലയളിൽ 86.5 ശതമാനത്തിൽനിന്ന്‌ 93.8 ശതമാനമായി ഉയർന്നു. മൂന്നു വർഷത്തിനിടെ വിചാരണ പൂർത്തിയായത്‌ എട്ട്‌ ലക്ഷം കേസിൽമാത്രം. 2020ൽ 29.11 ലക്ഷം കേസ്‌ കോടതിയിലെത്തി.

ശിക്ഷ ഉറപ്പാക്കുന്നതിൽ കേരളം മാതൃക
രാജ്യത്തെ ക്രിമിനൽ കേസുകളിലെ ശിക്ഷാ നിരക്ക്‌ 59.2 ശതമാനമായി ഉയർന്നു. 2019ൽ 50.4 ശതമാനമായിരുന്നു. നീതി ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന്‌ മാതൃകയാണ്‌. ക്രിമിനൽ കേസുകളിൽ കൂടുതൽ പേർ ശിക്ഷിക്കപ്പെടുന്നത്‌ കേരളത്തിലാണ്‌. കേരളത്തിന്റെ ശിക്ഷ നിരക്ക്‌ 74.8 ശതമാനമാണ്‌.

പൊലീസ്‌ അടക്കമുള്ള ഏജൻസികൾ കൃത്യമായി കേസ്‌ അന്വേഷിച്ച്‌ തെളിവുകൾ കോടതിയിൽ ഹാജരാക്കി പ്രതികൾക്ക്‌ ശിക്ഷ ഉറപ്പാക്കുന്നു. ആന്ധ്രയിൽ ശിക്ഷ നിരക്ക്‌ 69.7ഉം തമിഴ്‌നാട്ടിൽ 66 ശതമാനവുമാണ്‌. അതേസമയം, ബംഗാളിൽ പ്രതിചേർക്കുന്നവരിൽ 86.6 ശതമാനം പേർക്കും ശിക്ഷ ലഭിക്കുന്നില്ല. ശിക്ഷ നിരക്ക്‌ കേവലം 13.4 മാത്രം. ബിഹാറിൽ 30.5 ശതമാനമാണ്‌.

കൂടുതൽ ബിഹാറിൽ; കുറവ്‌ ദക്ഷിണേന്ത്യയിൽ
സമയബന്ധിതമായി വിചാരണ നടക്കാത്തതിൽ ബിഹാറാണ്‌ മുന്നിൽ. കോടതിയിലെത്തിയതിൽ 99.6 ശതമാനം കേസിലും വിചാരണ പൂർത്തിയായിട്ടില്ല.  ഉത്തർപ്രദേശിൽ 91.8ഉം മധ്യപ്രദേശിൽ 91.3 ശതമാനം ക്രിമിനൽ കേസിലും വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താരതമേന്യ വിചാരണ വേഗത്തിലാണെന്നും എൻസിആർബി റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രപ്രദേശിലെ കോടതികളിൽ വിചാരണ കാത്ത്‌ കിടക്കുന്നത്‌ 68.8 ശതമാനം കേസാണ്‌. തെലങ്കാന–- 83.7, കേരളം–- 87.5, തമിഴ്‌നാട്‌–- 88.1, കർണാടകം–- 89.8 ശതമാനം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top