ഉഡുപ്പി > മതപരിവര്‍ത്തനം ആരോപിച്ച് ഉഡുപ്പിയിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ ആക്രമിച്ചു. ഹിന്ദു ജാഗരണ്‍ വേദികെ (എച്ച്‌ജെവി) എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് കര്‍ക്കള ആനന്ദി മൈതാനത്ത് പ്രാര്‍ഥന നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികളെ ആക്രമിച്ചത്. പ്രദേശത്ത് പള്ളികള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്നും എച്ച്‌ജെവി പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു.
കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കര്‍ക്കളയിലെ പ്രഗതി സെന്ററില്‍ വിശ്വാസികളെത്തി പ്രാര്‍ഥന നടത്തുന്നുണ്ട്. എന്നാല്‍ സെന്ററിന് അനുമതിയില്ലെന്നും എച്ച്‌ജെവി ആരോപിച്ചു. ക്രിസ്ത്യന്‍ മിഷനറിമാര്‍ കുട്ടികളെ മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നുവെന്നും എച്ച്‌ജെവി നേതാവ് പ്രകാശ് കുക്കെഹള്ളി പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പ്രാര്‍ഥനാ സെന്ററിന്റെ ചുമതല വഹിക്കുന്ന ബെനഡിക്ട് പറഞ്ഞു. ' ഞങ്ങള്‍ ആരെയും മതപരിവര്‍ത്തനം നടത്തുന്നില്ല. പ്രാര്‍ഥന മാത്രമാണ് ഇവിടെ നടക്കുന്നത്.'- ബെനഡിക്ട് മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍പും ഇവിടെ ക്രൈസ്തവ വിശ്വാസികള്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..