മുംബൈ > മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനവും വര്‍ധിച്ച് വരുന്ന മരണവും തടയുന്നതില്‍ ശിവസേന‐കോൺഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിനെ കുറ്റപ്പെടുത്തി ബിജെപി. കോവിഡ് വ്യാപനം തടയുന്നതില്‍ മാതൃകയായ കേരളത്തെ ഉദ്ധരിച്ചാണ് ബിജെപിയുടെ വിമര്‍ശനം. ഇക്കാര്യത്തിൽ കേരളം ഒരു മാതൃകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ 37,136 ഉം മരണം 1325 ഉം ആയ ഘട്ടത്തിലാണ് ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുമുണ്ട്. മുംബൈയിലെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ആരോപിച്ചു. ദരിദ്രര്‍ക്കും മറ്റും പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
'മാര്‍ച്ച് ഒമ്പതിനാണ് മഹരാഷ്ട്രയില്‍ ആദ്യ കൊറോണവൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതേ കാലയളവില്‍ കേരളത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്‌തു. 70 ദിവസം പിന്നിട്ടിട്ടും കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല. മരണമാണെങ്കില്‍ പത്തില്‍ താഴെയും' ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. എന്നാല്‍ മഹരാഷ്ട്രയില്‍ മരണം 1300 കടന്നു. ഇത് താക്കറെ സര്‍ക്കാരിന്റെ ഭരണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..