09 May Thursday

ആഴവും പരപ്പും കുറയുന്നു ; വേമ്പനാട്ട്‌ കായലിന്റെ 
സംഭരണശേഷിയിൽ വൻ ഇടിവ്‌

ടി ഹരിUpdated: Saturday Mar 18, 2023



ആലപ്പുഴ
വേമ്പനാട്ട്‌ കായലിന്റെ സംഭരണശേഷി 120 വർഷത്തിനിടെ 85. 3 ശതമാനം കുറഞ്ഞെന്ന്‌ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പഠനറിപ്പോർട്ട്‌. 1900ൽ 2617.5 മില്യൺ ക്യുബിക് മീറ്ററായിരുന്നുവെങ്കിൽ 2020ൽ വെറും 384.67 മില്ല്യൺ ക്യുബിക്‌ മീറ്ററാണ്‌.  85.3 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ്‌ റിപ്പോർട്ട്‌.  ജലസംഭരണശേഷിയുടെ കുറവിന് കാരണം വിസ്തൃതിയില്ലായ്‌മയാണ്‌.  1900-ൽ 365 ചതുരശ്ര കിലോമീറ്ററിൽനിന്ന്‌ 206.30 ആയി  വിസ്തൃതി കുറഞ്ഞു.  ആഴവും അതിവേഗമാണ്‌ കുറയുന്നത്‌.  കായലിന്റെ വലിയ ഭാഗങ്ങൾ ഉടൻ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. 

തണ്ണീർമുക്കം ബണ്ട്‌,  പാരിസ്ഥിതിക ആഘാതം, കനാലുകളുടെ ശോച്യാവസ്ഥ, മലിനീകരണം, ആഹാര ശൃംഖല ശ്രേണി, കടലിൽ ഒഴുകി നടക്കുന്ന നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത പ്രകാശസംശ്ലേഷണം നടത്തുന്ന ജീവി, മത്സ്യ വൈവിധ്യം, കറുത്തകക്ക, മത്സ്യ ബന്ധനം എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശദമായി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

വേമ്പനാട്ട്‌ കായൽ സങ്കീർണവും സംയോജിതവുമായ സംവിധാനമാണ്.  സമഗ്ര മാസ്റ്റർപ്ലാനിലൂടെ വേമ്പനാട്ട്‌ കായൽ സംരക്ഷണ പദ്ധതി രൂപീകരിക്കണം. വെള്ളപ്പൊക്ക, വരൾച്ച സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് സാമൂഹിക സാമ്പത്തികം ഉൾപ്പെടെ എല്ലാ വശങ്ങളിലും ലഭ്യമായ മികച്ച ശാസ്ത്രീയവശങ്ങളെ അടിസ്ഥാനമാക്കിയാകണം പദ്ധതിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു .

വേമ്പനാട്ട് കായൽ : കുഫോസ് 
ഇന്ന്‌ റിപ്പോർട്ട് സമർപ്പിക്കും
വേമ്പനാട്ടുകായൽ നശീകരണത്തെക്കുറിച്ചും കായലിന്റെ ജൈവപരമായ ഉൽപ്പാദനക്ഷമത വീണ്ടെടുക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) തയ്യാറാക്കിയ റിപ്പോർട്ട് ശനിയാഴ്‌ച സർക്കാരിന് സമർപ്പിക്കും. രാവിലെ 10ന്‌ തണ്ണീർമുക്കം കെടിഡിസി റിസോർട്ടിൽ കുഫോസ് വൈസ് ചാൻസലർ ഡോ. റോസലിൻഡ്‌ ജോർജ് മന്ത്രി വി എൻ വാസവന്‌ റിപ്പോർട്ട് കൈമാറും. സർക്കാർ നിർദേശപ്രകാരം കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാട്ടിക്‌ റിസോഴ്സസ് മാനേജ്മെന്റ്‌ ആൻഡ്‌ കൺസർവേഷനാണ് അഞ്ചുവർഷംനീണ്ട പഠനം നടത്തിയത്.

വേമ്പനാട്ടുകായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്ന്‌ 2019 ഒക്ടോബറിൽ പഠനത്തിന്റെ ആദ്യഘട്ടത്തിൽ കുഫോസ് അറിയിച്ചിരുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലുണ്ടെന്നാണ്‌ കണ്ടെത്തൽ. ഇതുൾപ്പെടെ കായൽ നശീകരണത്തിന്റെയും കൈയേറ്റത്തിന്റെയും വിശദമായ വിവരം റിപ്പോർട്ടിലുണ്ട്.
വേമ്പനാട്ടുകായലിൽ വന്നുചേരുന്ന മീനച്ചിൽ, പമ്പ, അച്ചൻകോവിൽ നദീതടങ്ങളിലെയും കായലിന്റെ ഭാഗമായ കുട്ടനാട്ടിലെയും പ്രളയസാധ്യതകളും തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളും റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. ഇതേക്കുറിച്ച്‌ വിശദമായ അവതരണം കുഫോസിലെ ശാസ്ത്രജ്ഞർ നടത്തും. വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ഞായറാഴ്ച കുഫോസിലെ ശാസ്ത്രജ്ഞർ കായൽ സംരക്ഷണരേഖ ചർച്ച ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top