കോഴിക്കോട്
വിശ്വസാഹിത്യത്തിലേക്ക് മലയാളത്തെ പിടിച്ചുയർത്തിയ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരിൽ സ്‌മാരകമുയരുന്നു. ജൂലൈ മൂന്നിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ശിലയിടും. ബഷീറിന്റെ 28ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ രണ്ടുമുതൽ അഞ്ചുവരെ ബേപ്പൂരിൽ സംഘടിപ്പിക്കുന്ന ‘ബഷീർ ഫെസ്‌റ്റി’ലാണ് സ്മാരക മന്ദിരത്തിന് തറക്കല്ലിടുക. ജൂലെെ അഞ്ചിനാണ് ബഷീറിന്റെ ചരമവാർഷിക ദിനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 16 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. മന്ദിരം അതിവേഗം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ‘ദേശാഭിമാനി'യോട് പറഞ്ഞു.
വിനോദസഞ്ചാര വകുപ്പിന്റെ സാഹിത്യ മണ്ഡലത്തിന്റെ(ലിറ്റററി സർക്യൂട്ടിന്റെ) പ്രധാന കേന്ദ്രമായി ബേപ്പൂർ മാറും. ബിസി റോഡിൽ വർഷങ്ങളായി ഉപയോഗിക്കാതെയുള്ള ബേപ്പൂർ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റിയാണ് സ്‌മാരകമൊരുക്കുക. ഇതിനുസമീപം കോഴിക്കോട് കോർപറേഷന്റെ കൈവശമുള്ള 82.69 സെന്റ് സ്ഥലവും പ്രയോജനപ്പെടുത്തും. തൊട്ടടുത്തുള്ള 14 സെന്റ് സ്ഥലം കൂടി കോർപറേഷൻ ഏറ്റെടുക്കും.
കൾച്ചറൽ സെന്റർ, ഗവേഷണകേന്ദ്രം, ബഷീർ മ്യൂസിയം, സാംസ്‌കാരിക പരിപാടികൾക്കുള്ള ഹാളുകൾ, ആംഫി തിയറ്റർ, ഓപ്പൺ എയർ പച്ചത്തുരുത്തുകൾ, എക്‌സിബിഷൻ സെന്റർ, ബഷീർ കഥാപാത്രങ്ങളുടെ മിനിയേച്ചറുകൾ, കുട്ടികൾക്കായി അക്ഷരത്തോട്ടം, ബഷീർ കൃതികളും ബഷീറിനെക്കുറിച്ചുള്ള കൃതികളും വിവർത്തന കൃതികളും അടങ്ങിയ ഗ്രന്ഥാലയം എന്നിവയാണ് സമുച്ചയത്തിലുണ്ടാവുക.
2006ൽ സംസ്‌കാരിക മന്ത്രിയായിരുന്ന എം എ ബേബി സ്‌മാരക നിർമാണത്തിന് നീക്കമാരംഭിച്ചിരുന്നു. പിന്നീട് കോർപറേഷനും സംസ്ഥാന സർക്കാരും ചേർന്ന് ചില പദ്ധതികൾ ആവിഷ്‌ക്കരിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങളിൽ കുരുങ്ങി. 2021ൽ ടൂറിസം വകുപ്പ് കോർപറേഷനെ പങ്കാളിയാക്കി പദ്ധതി നടപ്പാക്കാൻ നിശ്‌ചയിച്ചു. പ്രത്യേക ഫണ്ടും അനുവദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..