നടുവണ്ണൂര്‍ > വീട് വയ്‌ക്കാന്‍ പണപ്പിരിവ് നടത്തി നിര്‍ധന കുടുംബത്തെ യുഡിഎഫ് വഞ്ചിച്ചതായി ആക്ഷേപം. പ്രവാസി മലയാളികളില്‍നിന്നടക്കം പണം പിരിച്ചിട്ടും വീട് പണി പൂര്‍ത്തിയാക്കാതെ വഞ്ചിച്ചതായി നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍ താഴെ കൊടോളി വിനോദും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കണ്‍വീനറും മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം കെ ജലീല്‍ കണ്‍വീനറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കെ സി ഇബ്രാഹിം ചെയര്‍മാനുമായി 'വിദ്യയ്ക്കൊരു സ്നേഹവീട്' എന്നപേരില്‍ നിര്‍മാണ കമ്മിറ്റിയുണ്ടാക്കി പണപ്പിരിവ് നടത്തിയിട്ട് എട്ടുമാസമായി. വീട് നിര്‍മാണത്തിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കാനെന്ന് പറഞ്ഞ് ആറര സെന്റ് ഭൂമിയുടെ ആധാരം ജലീല്‍ വാങ്ങിയിട്ട് എട്ടുമാസമായിട്ടും തിരിച്ചുനല്‍കിയിട്ടില്ലെന്നും വിനോദ് പറഞ്ഞു. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖും ചേര്‍ന്നാണ് തറക്കല്ലിട്ടത്.
രണ്ടര മാസത്തിനകം വീട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് തറക്കില്ലടല്‍ സമയത്ത് പറഞ്ഞത്. എട്ട് മാസമായിട്ടും ചുമര്‍കെട്ടിയിടത്ത് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കയറിക്കിടക്കാനിടമില്ലാതെ കുടുംബം ബുദ്ധിമുട്ടുകയായിരുന്നു. ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുകയും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന വിനോദിന്റെ കുടുംബത്തിന്റെ ദൈന്യം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
യുഡിഎഫ് നേതൃത്വം വീടുണ്ടാക്കി കൊടുക്കുമെന്ന് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വാര്‍ത്തനല്‍കി രാഷ്ട്രീയലക്ഷ്യമിട്ട് കുടുംബത്തെ വഞ്ചിക്കുകയായിരുന്നു. മാനസികരോഗിയായ ഭാര്യയും ഒരു മകളുമാണ് വിനോദിനുള്ളത്. പണപ്പിരിവിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഭൂമിയുടെ ആധാരം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടും വിനോദ് ബാലുശേരി പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.
വിളിപ്പുറത്ത് ഞങ്ങളുണ്ട് എന്ന നവമാധ്യമ കൂട്ടായ്മയും ഡിവൈഎഫ്ഐ നടുവണ്ണൂര്‍ മേഖലാ കമ്മറ്റിയും വിനോദിന്റെ കുടുംബത്തെ സഹായിക്കാന്‍ രംഗത്തെത്തി. ഒരാഴ്ചക്കകം ഈ കൂട്ടായ്മ കുടുംബത്തിന് മഴനനയാതെ കിടക്കാനുള്ള സൗകര്യമുണ്ടാക്കുമെന്ന് ഡിവൈഎഫ്ഐ നടുവണ്ണൂര്‍ മേഖലാ സെക്രട്ടറി ആര്‍ എസ് റിലുവും വിളിപ്പുറത്ത് ഞങ്ങളുണ്ട് നവമാധ്യമ കൂട്ടായ്മ ഭാരവാഹിയായ അക്ബര്‍ അലിയും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിനോദിന്റെ ഭാര്യ ശ്രീജ, മകള്‍ വിദ്യ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..