തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ്, ബിജെപി, എസ്‌ഡിപിഐ, വെൽഫയർ പാർടി സഖ്യം വ്യാപകം. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മിക്ക പഞ്ചായത്തുകളിലും കൂട്ടുകെട്ട് പരസ്യമായി.
തൃശൂരിൽ കടപ്പുറം, കൈപ്പറമ്പ്, കോടശേരി, മണലൂർ, പാവറട്ടി എന്നീ അഞ്ചുപഞ്ചായത്തുകളിലാണ് അവിശുദ്ധസംഖ്യം. കടപ്പുറത്ത് ക്ഷേമകാര്യ സ്ഥിരംസമിതിയിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ വോട്ട് ചെയ്ത് ബിജെപി അംഗത്തെ വിജയിപ്പിച്ചു. പാവറട്ടിയിൽ ക്ഷേമകാര്യ സ്ഥിരംസമിതിയിൽ ബിജെപി, എസ്ഡിപിഐ വോട്ട് നേടി യുഡിഎഫ് അംഗം വിജയിച്ചു.
കൈപ്പറമ്പിൽ ധനകാര്യം ഒഴികെ മൂന്ന് സ്ഥിരംസമിതികളിൽ കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി കൂട്ടുകെട്ടുണ്ടാക്കി.
മണലൂരിൽ വികസന, ക്ഷേമകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബിജെപി അംഗങ്ങൾ വിജയിച്ചു. തിരിച്ച് ബിജെപി വോട്ട് നേടി കോൺഗ്രസ് അംഗങ്ങളും വിജയിച്ചു.മലപ്പുറം ജില്ലയിൽ ഏലംകുളം, നന്നമ്പ്ര, കീഴുപറമ്പ്, വെട്ടത്തൂർ പഞ്ചായത്തുകളിൽ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫ്–- വെൽഫയർ പാർടി ബന്ധമാണ്. കീഴുപറമ്പിൽ വെൽഫയർ പാർടിയിലെ പി കെ മുഹമ്മദ് അസ്ലമാണ് ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.കൊല്ലത്ത് ശൂരനാട് വടക്ക് പഞ്ചായത്തിൽ കോൺഗ്രസ്–- ബിജെപി–- എസ്ഡിപിഐ സഖ്യമാണ് ജയിച്ചത്.
വികസന സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ അംഗം ജെറീന മൻസൂറിന് ബിജെപിയും കോൺഗ്രസും വോട്ട് നൽകി. പഞ്ചായത്തിൽ എസ്‌ഡിപിഐക്കും ബിജെപിക്കും ഒരംഗം വീതമാണുള്ളത്.ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ബിജെപി അംഗത്തിന് കോൺഗ്രസും എസ്ഡിപിഐയും വോട്ട് നൽകി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ അംഗം യുഡിഎഫിന് വോട്ടുചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..