പാലക്കാട് > ആർഎസ്‌എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ കൊലപ്പെടുത്താൻ ആയുധങ്ങൾ കൊണ്ടുപോയതെന്ന് കരുതുന്ന കാർ പൊലീസ് കണ്ടെത്തി. കാറിന്റെ ഉടമ പട്ടാമ്പി കിഴായൂർ കല്ലുവളപ്പിൽ വീട്ടിൽ നാസറിനെ (46) പൊലീസ് അറസ്റ്റുചെയ്തു. കാർ നാസറിന്റെ ബന്ധുവീടിനുപിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളാണ് കൊലപാതക ദിവസം കാറോടിച്ചതെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് നാസർ സമ്മതിച്ചിട്ടുണ്ട്. കൃത്യത്തിനുശേഷം കാർ ഒളിപ്പിച്ചതും ഇയാളാണ്.
ശ്രീനിവാസൻ കൊല്ലപ്പെട്ട ഏപ്രിൽ 16ന് പകൽ 12.37ന് കാറും കൊലയാളികൾ സഞ്ചരിച്ചിരുന്ന മൂന്നുബൈക്കും നഗരത്തിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിനുമുന്നിലൂടെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് അക്രമിസംഘം മേലാമുറിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. കേസിൽ നിർണായക തെളിവാണ് കാറെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതി ഉമ്മറുമായി അന്വേഷകസംഘം മേലാമുറിയിലുൾപ്പെടെ തെളിവെടുത്തു. ആർഎസ്‌എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ അറസ്‌റ്റിലായ ബാവയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്‌തു. നിലവിൽ 23 പേരെ കേസിൽ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..