26 April Friday

ലഹരിവിരുദ്ധ പോരാട്ടത്തിന് സൗരവ് ഗാംഗുലിയുടെ സാന്നിധ്യം കരുത്ത് : എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ലഹരിക്കെതിരായ പോരാട്ടത്തിന് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ഊർജ്ജവും കരുത്തും പകരുമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എം ബി രാജേഷ് പറഞ്ഞു. പോരാട്ടങ്ങളെയെല്ലാം മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ആയിരുന്നു സൗരവ് ഗാംഗുലിയെന്നും എം ബി രാജേഷ് എഫ് ബി പോസ്റ്റിൽ പറഞ്ഞു. ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിൽ പങ്കാളിയാകാൻ എത്തിയതായിരുന്നു ഗാംഗുലി. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ സൗരവ് ഗാംഗുലിക്ക് നൽകി പ്രകാശനം ചെയ്തു.

പോസ്റ്റ് ചുവടെ

ദാദ ക്രീസ് വിട്ട് ചാടിയിറങ്ങിയാൽ പന്ത് ബൗണ്ടറിക്ക് പുറത്തു സ്റ്റാൻഡിൽ നോക്കിയാൽ മതി. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ സൗരവ് ഗാംഗുലി ഇന്ന് ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിൽ ഭാഗഭാക്കായി.

ഒക്ടോബർ 2 ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ലോഗോ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സൗരവ് ഗാംഗുലിക്ക് നൽകി പ്രകാശനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താൻ സന്ദർശിച്ചിട്ടുള്ള തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളുടെ മനോഹാരിതയെക്കുറിച്ചും കേരളത്തിന്റെ ഭംഗിയെക്കുറിച്ചും മലയാളികൾക്കും ബംഗാളികൾക്കും പൊതുവായുള്ള ഫുട്ബോൾ ഭ്രമത്തെക്കുറിച്ചുമൊക്കെ സൗരവ് ഗാംഗുലി സംസാരിച്ചു.

പോരാട്ടങ്ങളെയെല്ലാം മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ആയിരുന്നു സൗരവ് ഗാംഗുലി. ലോർഡ്സിലെ വിജയത്തിന് ശേഷം കുപ്പായമൂരി ആകാശത്തേക്ക് ചുഴറ്റിയുള്ള സൗരവ് ഗാംഗുലിയുടെ വിജയാഹ്ലാദം ക്രിക്കറ്റിന്റെ യാഥാസ്ഥിതികരെയെല്ലാം ഞെട്ടിച്ചതാണ്. ഓഫ്‌സൈഡിലെ ദൈവം എന്നറിയപ്പെട്ട ഗാംഗുലിയുടെ ബാറ്റിംഗ് മാസ്മരിക സൗന്ദര്യമുള്ളതായിരുന്നു. സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ലഹരിക്കെതിരായ പോരാട്ടത്തിന് ഊർജ്ജവും കരുത്തും പകരും

ലോഗോ പ്രകാശന ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രിമാർ ശ്രീ കെ രാജൻ,ശ്രീ. കെ രാധാകൃഷ്ണൻ,ശ്രീ വി ശിവൻകുട്ടി, ശ്രീ എ കെ ശശീന്ദ്രൻ, ശ്രീ റോഷി അഗസ്റ്റിൻ, ശ്രീ വി എൻ വാസവൻ, ശ്രീ. ജി. ആർ അനിൽ, ശ്രീ പി പ്രസാദ് ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ്, എക്സ്സൈസ് കമ്മീഷണർ ശ്രീ അനന്തകൃഷ്ണൻ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top