തിരുവനന്തപുരത്തുനിന്ന് നാലുമണിക്കൂർകൊണ്ട് കാസർകോട്ട് എത്താൻ കഴിയുന്ന കേരളത്തിന്റെ സ്വപ്‌നപദ്ധതി നിർദിഷ്ട അർധ അതിവേഗ റെയിൽപാത (സിൽവർ ലൈൻ)യെ പാളം തെറ്റിക്കാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചതാണെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. എന്നാൽ, കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് കെ- റെയിൽ (കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്). കേന്ദ്ര സർക്കാർ ഇതിനോടകം പദ്ധതി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. വിശദ പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡിന്റെ പരിഗണനയ്‌ക്ക് അയച്ചു.
63,941 കോടി ചെലവുള്ള പദ്ധതിക്ക് ജൈക്ക, എഡിബി, എഐഐബി തുടങ്ങിയ എജന്‍സികളുടെ സാമ്പത്തിക സഹായം തേടി. ജൈക്ക വായ്‌പയ്‌ക്ക് കേന്ദ്ര സാമ്പത്തികവകുപ്പിന്റെ അനുമതി ലഭ്യമായി. എഡിബി വായ്‌പയ്‌ക്കുള്ള അപേക്ഷയിലാണ് ചില നിരീക്ഷണം നടത്തിയത്. ഇതിൽ വ്യക്തത വരുത്തുന്നതോടെ അനുമതി ലഭിക്കും. എന്നാൽ, പദ്ധതി നിതി ആയോഗ് ഉപേക്ഷിച്ചെന്ന പച്ചക്കള്ളമാണ് ചെന്നിത്തല പ്രചരിപ്പിക്കുന്നത്.
പരിസ്ഥിതി ആഘാത പഠനം
പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നാണ് ചെന്നിത്തലയടെ വാദം.രാജ്യത്ത് റെയിൽ പദ്ധതികൾക്ക് പരിസ്ഥിതി ആഘാതപഠനം ആവശ്യമില്ല. എന്നിട്ടും സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റിനെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തി.
ഭൂമി ഏറ്റെടുക്കൽ
കേന്ദ്ര അനുമതിയില്ലാത്ത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നുവെന്നാണ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം. കേന്ദ്രം തത്വത്തിൽ അനുമതി നൽകിയാൽ ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് പ്രവേശിക്കാം. 80 ശതമാനം ഭൂമി ഏറ്റെടുത്താലേ വായ്‌പ ലഭ്യമാകൂ. ഭൂമി ഏറ്റെടുക്കലിനുള്ള തുക വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. എന്നാൽ, ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി നഷ്ടപരിഹാരം കൈമാറുന്നത് അന്തിമ അനുമതിക്കുശേഷമേ സാധിക്കൂ. ഭൂമി ഏറ്റെടുക്കുന്നതിന് 100 കോടി വിനിയോഗിക്കാൻ കേന്ദ്രം അനുമതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..