കരിപ്പൂര്‍> കോവിഡ് പ്രതിസന്ധിയില്‍ കുവൈത്തില്‍ ദുരിതത്തിലായ നിര്‍ധനരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന് രാവിലെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.111 യാത്രക്കാര്‍ക്കാണ് സൗജന്യയാത്ര നല്‍കിയത്.
ഇതില്‍ 80 ശതമാനം യാത്രക്കാര്‍ക്കും വന്ദേഭാരത് മിഷന്‍ നിരക്കിലുള്ള സൗജന്യ ടിക്കറ്റും അങ്ങേയറ്റം പ്രയാസപ്പെടുന്നവര്‍ക്ക് പൂര്‍ണ്ണമായുള്ള സൗജന്യവും നല്‍കി.കുവൈത്തിലെ പല സംഘടനകളും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സൗജന്യമായ പാക്കേജിലുള്ള കുവൈത്തിലെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനമാണ് ഐഐസി ഒരുക്കിയത്.വൃദ്ധരായവര്‍,സ്ത്രീകള്‍,രോഗികള്‍ ,ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്നവരാണ് യാത്രയിലുണ്ടായിരുന്നത്.
ലഭിച്ച 500 ലധികം അപേക്ഷകളില്‍ നിന്ന് ഏറ്റവും അര്‍ഹരും 150 ദീനാറില്‍ താഴെ മാത്രം ശമ്പളം വാങ്ങിയിരുന്നവരും നാലുമാസത്തോളം ശമ്പളം കിട്ടാത്തവരുമായിരുന്നു പദ്ധതിയില്‍ യോഗ്യത ലഭിച്ച കൂടുതല്‍ മലയാളികളും. ജോലി നഷ്ടപ്പെടുകയും ആരോഗ്യം പ്രശ്‌നമാകുകയും ചെയ്തിട്ടും പണമില്ലാത്തതിന്റ പേരില്‍ നാട്ടിലെത്തിപ്പെടാനാവാതെ സമ്മര്‍ദ്ദവും അപകടങ്ങളുമുണ്ടാകുന്ന മലയാളികള്‍ക്ക് സഹായമെന്ന നിലയ്ക്കാണ് ഇത്തരമൊരു സൗജന്യപദ്ധതിയൊരുക്കാന്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ തയ്യാറായതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇസ്ലാഹീ സെന്ററിന്റെ പ്രവര്‍ത്തകരുടേയും കുവൈത്തിലെ അഭ്യുദയകാംക്ഷികളായ പൊതുസമൂഹത്തിന്റേയും ഉദാരമായ സഹകരണം ഈ പദ്ധതിക്കുണ്ടായിരുന്നു.എം ജി എം കുവൈത്ത്,ഫ്രൈഡേ ഫോറം, ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ്,കുവൈത്ത് എഞ്ചിനേര്‍സ് ഫോറം ,എന്‍ എസ് എസ് തുടങ്ങി വിവിധ സംഘടനകളുടേയും സഹകരണം യാത്രാ പദ്ധതിയെ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
ഇന്ന് പുലര്‍ച്ചെ 1 മണിക്ക് ജസീറ എയര്‍വേസിലാണ് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങിയത്.മുഴുവന്‍ പണം നല്‍കിയ 51 യാത്രക്കാരും ഇവരുടെ കൂടെയുണ്ടായിരുന്നു.യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണക്കിറ്റുകളും ,കേരള സര്‍ക്കാറിന്റെ നിബന്ധന പ്രകാരമുള്ള പിപിഇ കിറ്റുകളും സംഘാടകര്‍ എത്തിച്ചു നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..