26 April Friday

റേഷൻകാർഡ്‌ കൂടി ; 
ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻUpdated: Friday Jan 20, 2023


കോഴിക്കോട്‌
സംസ്ഥാനത്ത്‌ റേഷൻ കാർഡുകൾ ക്രമാതീതമായി വർധിച്ചപ്പോഴും ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ. ഇപ്പോൾ കിട്ടുന്ന ഭക്ഷ്യധാന്യം അപര്യാപ്‌തമാണെന്നിരിക്കെയാണ്‌ പിഎംജികെഎവൈ പദ്ധതി നിർത്തലാക്കിയത്‌. ഇതോടെ മാസം 77,400  ടൺ  ഭക്ഷ്യധാന്യമാണ്‌ കേരളത്തിന്‌ നഷ്ടം. സംസ്ഥാനത്ത്‌ 93,22,243 റേഷൻ കാർഡാണുള്ളത്‌. 2013ൽ ഭക്ഷ്യ ഭദ്രതാ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇത്‌ 81 ലക്ഷമായിരുന്നു. ഇപ്പോൾ 12 ലക്ഷത്തിന്റെ വർധന. ജനസംഖ്യ 3.51 കോടിയായും ഉയർന്നു. ഇതിന്‌ പുറമെ ലക്ഷക്കണക്കിന്‌ അതിഥി തൊഴിലാളികളുമുണ്ട്. 

കേരളത്തിന്‌ വർഷം 14.25 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് കേന്ദ്രം നൽകുന്നത്‌. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ 2020 ഏപ്രിൽ മുതൽ പിഎംജികെഎവൈ വിഹിതമായി  9,28,800 ടൺ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നു. കഴിഞ്ഞമാസം മുതൽ ഇത്‌ പൂർണമായും കേന്ദ്രം നിർത്തലാക്കി.

സംസ്ഥാനത്ത്‌ എഎവൈ, പിഎച്ച്‌എച്ച്‌ മുൻഗണനാ വിഭാഗങ്ങളിലായി 40,97,276 കുടുംബങ്ങളാണുള്ളത്‌.  മാസം കേരളത്തിന്‌ ലഭിക്കുന്ന റേഷൻ വിഹിതത്തിൽ 85,459 മെട്രിക് ടൺ ഭക്ഷ്യധാന്യം ഇവർക്ക്‌ വേണം. 33,294 ടൺ ഭക്ഷ്യധാന്യം മാത്രമാണ് ശേഷിക്കുക. മുൻഗണനേതര വിഭാഗങ്ങളിലായി 52,24,967 കുടുംബങ്ങളാണുള്ളത്. ഒരംഗത്തിന്‌ മാസം ശരാശരി എട്ട്‌ കി.ഗ്രാം ഭക്ഷ്യധാന്യം  നൽകാൻപോലും  തികയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top