ന്യൂഡല്‍ഹി> പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയാണ്. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനാബിസിനാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് നല്‍കിയത്.1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ ഇദ്ദേഹം അഭയാര്‍ഥി ക്യാംപുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള ഡോ രതന്‍ ചന്ദ്ര കൗര്‍, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശില്‍ നിന്നുള്ള ഡോ മുനീശ്വര്‍ ചന്ദെര്‍ ദവര്‍, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്വാങ്‌ബെ നെവ്‌മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവര്‍ത്തകന്‍ ശങ്കുരാത്രി ചന്ദ്രശേഖര്‍, തമിഴ്‌നാട്ടുകാരായ പാമ്പ് പിടുത്തക്കാര്‍ വടിവേല്‍ ഗോപാലും മാസി സദയാനും, സിക്കിമില്‍ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചല്‍ സ്വദേശി ജൈവകൃഷിക്കാരന്‍ നെക്രാം ശര്‍മ്മ, ഝാര്‍ഖണ്ഡില്‍ നിന്നുള്ള എഴുത്തുകാരന്‍ ജനും സിങ് സോയ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയില്‍ നിന്നുള്ള ഭാഷാ വിദഗ്ദ്ധന്‍ ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്ഗഡിലെ അജയ് കുമാര്‍ മണ്ടവി, കര്‍ണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുണ്‍രെംസാംഗി, മേഘാലയയിലെ നാടന്‍ വാദ്യ കലാകാരന്‍ റിസിങ്‌ബോര്‍ കുര്‍കലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്റിലെ മോവ സുബോങ്, കര്‍ണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്ഗഡ് സ്വദേശി ദൊമര്‍ സിങ് കുന്‍വര്‍ തുടങ്ങിയവരും പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
മുലായംസിങ്ങിനും സാക്കിർഹുസൈനും പത്മവിഭൂഷൺ
സമാജ്‌വാദിപാർടി നേതാവ് മുലായംസിങ് യാദവ്, ദിലീപ് മഹലനബിസ് (മെഡിസിൻ), ബാലകൃഷ്‌ണദോഷി (വാസ്‌തുവിദ്യ) എന്നിവർക്ക് മരണാനന്തരബഹുമതിയായി പത്‌മവിഭൂഷൺ. തബല മാന്ത്രികൻ സാക്കിർഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ് എം കൃഷ്‌ണ, ഗണിത ശാസ്‌ത്രജ്ഞൻ ശ്രീനിവാസൻ വരദൻ എന്നിവരും പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹരായി. മലയാളികളുടെ പ്രിയങ്കരിയായ ഗായിക വാണിജയറാം, സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ സുധാമൂർത്തി, വ്യവസായി കുമാരമംഗലം ബിർള തുടങ്ങി 15 പേർ പത്മഭൂഷൺ പുരസ്‌കാരം നേടി.
അടുത്തിടെ അന്തരിച്ച ഓഹരി മേഖലയിലെ അതികായൻ രാകേഷ് ജുൻജുൻവാല, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ നാട്ട് നാട്ട് ഗാനത്തിന്റെ സംഗീത സംവിധായകൻ എം എം കീരവാണി, ബോളിവുഡ്‌താരം രവീണാ ടണ്ടൻ തുടങ്ങിയവർക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ആറ് പേർക്ക് പത്മവിഭൂഷണും ഒമ്പത് പത്മഭൂഷണും 91 പത്മശ്രീയും ഉൾപ്പെടെ 106 പത്മ അവാർഡുകളാണ് പ്രഖ്യാപിച്ചത്. ഏഴ് പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. ജേതാക്കളിൽ 19 സ്‌ത്രീകൾ ഉൾപ്പെടുന്നു. പ്രവാസി ഇന്ത്യക്കാരായ രണ്ട് പേർക്ക് ഇക്കുറി പുരസ്‌കാരമുണ്ട്. പുരസ്‌കാര ജേതാക്കളിൽ അധികവും സമൂഹത്തിന്റെ താഴേത്തട്ടിൽ പ്രവർത്തിക്കുന്നവരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..