കോഴിക്കോട്
ചന്ദ്രിക കള്ളപ്പണ ഇടപാടിൽ പ്രതിക്കൂട്ടിലായ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും. 16-ന് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് നിർദേശം. നേരത്തേ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സാവകാശം തേടിയിരുന്നു. എന്നാൽ, വീണ്ടും വിളിപ്പിച്ചതോടെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും അങ്കലാപ്പിലാണ്.
മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ ഇഡിക്ക് തെളിവ് നൽകിയതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്നത്. തെളിവ് നൽകാൻ ജലീലിനെ രണ്ടുതവണ ഇഡി വിളിപ്പിച്ചിരുന്നു. പാലാരിവട്ടം പാലം അഴിമതിയിലെ കള്ളപ്പണ ഇടപാട് അടക്കം ഇഡിക്ക് മുന്നിലുണ്ട്. ചന്ദ്രിക പത്രത്തിനായി നടത്തിയ ഭൂമി ഇടപാടും അന്വേഷിക്കും. നേതാക്കളുടെ സ്വത്ത്, ഭൂമി ഇടപാട് എന്നിവയും അന്വേഷണപരിധിയിലാണ്.
അന്വേഷണം ചന്ദ്രിക ഇടപാടിൽ
ലീഗിൽ വൻ പൊട്ടിത്തെറിയുണ്ടാക്കിയ സംഭവമാണ് ചന്ദ്രികയുടെ നാലരക്കോടി ഉപയോഗിച്ചുള്ള ഭൂമി വാങ്ങൽ വിവാദം. ലീഗ് ഓഫീസ് പണിയാനെന്ന പേരിലാണ് സ്ഥലം വാങ്ങിയത്. ഇതിൽ രണ്ടേകാൽ ഏക്കർ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ്.
ബാക്കി ഉന്നത നേതാവിന്റെ മകന്റെ പേരിലും. ജീവനക്കാർക്ക് ശമ്പളം നൽകാനില്ലാത്തപ്പോൾ കോടികളുടെ ഭൂമിഇടപാട് നടന്നത് അന്നേ ചർച്ചയായിരുന്നു. തുടർന്ന് ചന്ദ്രികയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനവും, മറ്റ് ഇടപാടുകളും ചർച്ചയായി. സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി വാർത്താസമ്മേളനം വിളിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചു. ഈ സാഹചര്യത്തിൽ ചോദ്യംചെയ്യൽ ലീഗിനകത്തെ തമ്മിലടി രൂക്ഷമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..