തിരുവനന്തപുരം> മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടി ആയതോടെ രാവിലെ 7നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടണം. രണ്ടുദിവസത്തിന് ശേഷമേ ആ ജലനിരപ്പിലേക്ക് എത്തുവാൻ സാധ്യതയുള്ളൂ. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്‍പ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയര്‍ന്നത്. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.
അതേസമയം കക്കി ‐ ആനത്തോട് ഡാം രാവിലെ 11 ന് തുറന്നു. നാല് ഷട്ടറുകളില്‍ 2 എണ്ണമാണ് തുറന്നത്.. 100 മുതല്‍ 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയില്‍ 10മുതൽ -15 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. താഴ്‌ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറണം.
കൊല്ലം തെൻമല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഷോളയാർ ഡാം 10 മണിക്ക് തുറന്നു. ഇതോടെ 100 ക്യുമെക്‌സ് അടിവെള്ളം ചാലക്കുടിപുഴയിലേക്ക് എത്തും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവിൽ ചാലക്കുടി പുഴയിൽ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയർത്തും. വാൽപ്പാറ, പെരിങ്ങൽകുത്ത്, ഷോളയാർ മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..