കൽപ്പറ്റ
രൂക്ഷമായ ഇന്ധന വിലവർധനയെ തുടർന്ന് പച്ചക്കറി വില കുതിക്കുന്നു.
പാചകവാതക വിലവർധനയിൽ ദുരിതമനുഭവിക്കുന്ന അടുക്കളക്ക് പച്ചക്കറി വില കൂടിയത് ഇരുട്ടടിയായി. മിക്ക ഇനങ്ങളുടെയും വില ഒരാഴ്ചക്കിടെ ഇരട്ടിയായി. ഇന്ധനവില അനുദിനം വർധിക്കുന്നതിനാൽ കർണാടകയിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള വാഹന വാടക വർധിച്ചതിനാലാണ് വില ഇരട്ടിയായത്. 18 രൂപയുണ്ടായിരുന്ന തക്കാളി വില നാൽപ്പതു മുതൽ അമ്പതുവരെയായി. പയറിന് 42ൽ നിന്ന് 60 ലെത്തി. ക്യാപ്‌സിക്കോ അമ്പതിൽനിന്ന് നൂറായി. മല്ലിച്ചപ്പിന് 40ൽനിന്ന് നൂറിലെത്തി. 40 രൂപയുണ്ടായിരുന്ന മുരിങ്ങക്ക് 80 ആയി. ക്യാരറ്റ് 48ൽനിന്ന് 80 ലെത്തി. മറ്റിനങ്ങൾക്കും വിലയിൽ വലിയ വർധനവുണ്ട്. പിടിച്ചുനിൽക്കാനാവാത്ത വിധം വില വർധിക്കുകയാണെന്ന് കൽപ്പറ്റ ചുങ്കം ജങ്‌ഷനിലെ പച്ചക്കറി വ്യാപാരി എം എ സലീം പറഞ്ഞു. ലോറി വാടക വർധിച്ചതിനാലാണ് വില ഉയരുന്നത്. അതുകൂടാതെ ഒരു ചാക്ക് പച്ചക്കറിക്കിപ്പോൾ 50 രൂപ അധികം നൽകേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം കാരണം വിപണിയിൽ ആവശ്യക്കാർ കൂടുതലുള്ള ഇനങ്ങളിൽ പലതും നാമമാത്രമായാണ് ചെറുകിട കച്ചവടക്കാർ വിൽപ്പനക്കെത്തിക്കുന്നത്. പാചകവാതക വിലയോടൊപ്പം പച്ചക്കറി വിലയും ഉയരുന്നത് ജീവിതം ദുസ്സഹമാക്കുകയാണ്. പാചകവാതക വിലയിപ്പോൾ 900 കടന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡറിന് ഈ വർഷം മാത്രം കൂട്ടിയത് 205 രൂപയാണ്. ഇന്ധന വിലയാണെങ്കിൽ ഡീസലിനും പെട്രോളിനും നൂറ് കടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..