പനമരം
നെല്ലിയമ്പം കൊലപാതകത്തിൽ പ്രതി അർജുൻ പിടിയിലാവുന്നതിൽ നിർണായകമായത് മൊഴിയിലെ വൈരുധ്യം. സംഭവം നടന്നശേഷം ആദ്യവട്ടം നിരവധിപേരെ പൊലീസ് മൊഴിയെടുത്ത് വിട്ടയച്ചിരുന്നു. പ്രതിയെ ആദ്യം ചോദ്യംചെയ്‌തപ്പോൾ പറഞ്ഞ കാര്യങ്ങളിലെ വസ്‌തുത പരിശോധിച്ച് വീണ്ടും വിളിപ്പിച്ചപ്പോഴായിരുന്നു പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്നതടക്കമുള്ള കാര്യങ്ങളിൽ ഇയാൾ ഈ ദിവസമുണ്ടായിരുന്ന മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പൊലീസ് വൈരുധ്യം കണ്ടെത്തി. കൂടാതെ പരസ്‌പരവിരുദ്ധമായ പല കാര്യങ്ങളും ഇയാളുടെ മൊഴിയിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതോടെ കൊലപാതകത്തിൽ ഇയാളുടെ പങ്ക് ബലപ്പെടുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനന്തവാടി ഡിവൈഎസ്‌പി ഓഫീസിലേക്ക് ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോൾ അർജുൻ ആത്മഹത്യക്ക് ശ്രമിച്ചത്. ചോദ്യം ചെയ്യുന്നതിനിടയിൽ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് ഓടിപ്പോകുന്നതിനിടയിൽ വിഷം കഴിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടി തിരിച്ചെത്തിച്ചു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്കും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..